ശശി തരൂര്‍ ഇസ്രയേലിന്‍റെ രഹസ്യ കാമുകന്‍: കെടി ജലീൽ

single-img
28 October 2023

കോൺഗ്രസിന്റെ ശശി തരൂർ എം.പി ഇസ്രയേലിന്‍റെ രഹസ്യ കാമുകനാണെന്ന് കെ.ടി ജലീൽ എം.എല്‍.എ. കോഴിക്കോട് നടന്ന മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ ശശി തരൂരിന്‍റെ ഹമാസ് വിരുദ്ധ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കെ.ടി ജലീലിന്‍റെ പ്രതികരണം.

യുഎൻ പോലും ഹമാസിനെ ഭീകര സംഘടനയായി കാണുന്നില്ല. പക്ഷെ ഹമാസിനെ ഭീകരവാദികളായി കാണുന്ന തരൂരിനെ ക്ഷണിച്ചതു വഴി മുസ്ലിംലീഗ് വടികൊടുത്ത് അടി വാങ്ങുകയാണ് ചെയ്തതെന്നും ജലീൽ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞു.

ഇങ്ങനെയുള്ള റാലിയിലേക്ക് തരൂരിനെ പോലെയുള്ള ആളെ ക്ഷണിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്‍റെ പല നിലപാടുകളിലൂടെയും ഇസ്രയേലിന് അനുകൂലമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും എന്തുകൊണ്ട് ഇക്കാര്യം ലീഗിന് അറിയാതെ പോയെന്ന് മനസിലാകുന്നില്ല. റാലിയില്‍ മൂന്നോ നാലോ തവണ ഭീകരര്‍, ഭീകരത എന്ന വാക്കുകള്‍ ശശി തരൂര്‍ ഉപയോഗിച്ചു. അതെല്ലാം ഹമാസിനെയും പലസ്തീന്‍ ജനതെയും ഉദ്ദേശിച്ചുള്ളതായിരുന്നു. ഇസ്രയേലിനെ എന്തുകൊണ്ടാണ് ഇവരാരും കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതെന്നും കെടി ജലീല്‍ ചോദിച്ചു.

റാലിയില്‍ മുഖ്യാതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി എം .കെ സ്റ്റാലിനെയോ മന്ത്രി ഉദയനിധിയെയോ കര്‍ണാടക ഉപമുഖ്യമന്്രി ഡികെ ശിവകുമാറിനെയോ വിളിക്കാമായിരുന്നു. അതൊന്നും ചെയ്യാതെ വടികൊടുത്ത് അടിമേടിക്കുകയായിരുന്നു ലീഗെന്നും കെടി ജലീല്‍ പറഞ്ഞു.

നേരത്തെ തട്ടം വിവാദത്തില്‍ സിപിഎം നിലപാട് തിരിച്ചറിഞ്ഞാണ് താന്‍ ആദ്യമേ പ്രതികരിച്ചതെന്നും വിശ്വാസികളായ മുസ്ലിങ്ങളും സിപിഎമ്മും തമ്മിലുളള ബന്ധം ശക്തമാക്കാന്‍ തന്‍റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും കെടി ജലീല്‍ കൂട്ടിചേര്‍ത്തു.