ക്യാമ്പസുകളിൽ എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നു: ഗവർണർ

single-img
3 March 2024

എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാമ്പസുകളിൽ എസ്എഫ്ഐയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താൻ ഇത് മുൻപേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ പ്രതികരണം. വായനാട്ടിലേത് റാഗിങ്ങിനെ തുടർന്നുണ്ടായ മരണമാണെന്ന് പറയാൻ സാധിക്കില്ല, കൊലപാതകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് മൂന്ന് ദിവസത്തോളം ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ്. ഇതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത്. യുവാവിനെ പട്ടിണിക്കിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത് തന്നെയാണെന്ന് ഗവർണർ പറഞ്ഞു. കോളേജ് അധികൃതർക്ക് ഇതിനെ കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് പറയുന്നതും വിശ്വസിക്കാൻ കഴിയില്ല. അവർക്കിതിൽ പങ്കുണ്ടോ എന്നും സംശയിക്കേണ്ടിരിക്കുന്നു.

സംസ്ഥാനത്തെ ഓരോ സർവകലാശാലകളിലും എസ്എഫ്‌ഐ പ്രവർത്തകർ അവിടുത്തെ ഒരു ഹോസ്റ്റൽ അവരുടെ ഹെഡ്ക്വാട്ടേഴ്‌സ് ആക്കി മാറ്റിയിരിക്കുകയാണ്. കോളേജ് അധികൃതർക്ക് പോലും അവിടേക്ക് പോകാൻ പേടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്എഫ്ഐയും പിഎഫ്ഐയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള ചില ആളുകളും വയനാട്ടിലെ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.