സംഘപരിവാർ സംവാദങ്ങളെ ഭയക്കുന്നു; ബിജെപിക്കെതിരെ പോരാടുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

single-img
24 February 2023

രാജ്യത്തെ പരമോന്നത കോടതികളെ പോലും ഇപ്പോൾ കേന്ദ്രസർക്കാർ വിലയ്ക്കെടുക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ ശക്തമായ നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നു. മതപനിരപേക്ഷത ഉൾപ്പെടെയുള്ള കാര്യങ്ങൾ അംഗീകരിക്കാത്ത സംഘപരിവാർ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്നും ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിൽ പോലും കേന്ദ്രസർക്കാർ ഇടപെടുന്നു. ജഡ്ജി നിയമന അധികാരം ജുഡീഷ്യറിയിൽ നിന്ന് കവർന്നെടുക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഒരു മതേതര രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠത രാഷ്ട്രമാക്കാൻ സാധിക്കുമോ എന്നാണ് ബിജെപി ചിന്തിക്കുന്നത്.

സംഘപരിവാർ സംഘടനകൾ സംവാദങ്ങളെ ഭയക്കുന്നു. ഗവർണർ , കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. മാത്രമല്ല, സംസ്ഥാനങ്ങൾക്ക് മേൽ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നു. ഇതോടൊപ്പം തന്നെ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലനിൽപ്പ് പോലും ഭീഷണിയിലാണ്.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാറിന്റെ ഇടപെടലാണ് കേരളത്തിലെ സർവകലാശാലയിൽ കാണുന്നത്. കോടതി വിധിയുടെ മറവിൽ സർവകലാശാലകളിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനാണ് ശ്രമം ഉണ്ടായത്. ബിജെപിക്കെതിരെ പോരാടുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ ഉള്ള ശ്രമം നടക്കുന്നു. കേരള വികസനത്തിന്റെ ചുക്കാൻ പിടിക്കുന്ന കിഫ്ബി പോലെയുള്ള സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.