ശബരിമല സ്വര്‍ണകൊള്ള കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി

single-img
5 February 2026

ശബരിമല സ്വര്‍ണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരത്തെ സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പോറ്റി പുറത്തിറങ്ങിയത്. ജനുവരി 21ന് ദ്വാരപാലക ശില്‍പക്കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെ, ഇന്ന് കട്ടിളപ്പാളി കേസിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, ആഴ്ചയില്‍ ചൊവ്വയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കുകയോ സംസ്ഥാനം വിട്ട് പുറത്തുപോകുകയോ പാടില്ല തുടങ്ങിയ നിബന്ധനകളാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ രണ്ട് ലക്ഷം രൂപ വീതമുള്ള രണ്ടുപേരുടെ ആള്‍ജാമ്യവും നല്‍കണം.

എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതും ജാമ്യം അനുവദിക്കാന്‍ അനുകൂലമായ സാഹചര്യമായി.