തമിഴ്‌നാട്ടിലെ റൂട്ട് മാർച്ച് ആർ.എസ്.എസ്. റദ്ദാക്കി; നിബന്ധനകൾക്കെതിരെ അപ്പീൽ നൽകും
ആർ.എസ്.എസ്. തമിഴ്നാട്ടിൽ നടത്താനിരുന്ന റൂട്ട് മാർച്ച് റദ്ദാക്കി. നിശ്ചയിക്കുന്ന സ്റ്റേഡിയങ്ങളിലോ, ഗ്രൌണ്ടിലോ നടത്തണം എന്നാ മദ്രാസ് ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല എന്നും, ഇതിനെതിരെ അപ്പീൽ നൽകുമെന്നും ആര്‍ എസ് എസ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 44 ഇടങ്ങളില്‍ നവംബര്‍ 6 ഞായറാഴ്ച മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് മദ്രാസ് ഹൈക്കോടതി കർശന നിബന്ധനകളോടെ അനുമതി നല്‍കിയത്. നേരത്തെ 50 ഇടങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസ് അനുമതി ചോദിച്ചെങ്കിലും മൂന്ന് ഇടത്ത് മാത്രമാണ് തമിൻഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതിനെതിരെയാണ് കോടതിയില്‍ ആര്‍എസ്എസ് എത്തിയത്. അതിലാണ് നിബന്ധനകളോട് അനുമതി നല്‍കിയത്. എന്നാല്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ പ്രത്യാഘാതം വലുതായിരിക്കും എന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തെ ഒക്ടോബര്‍ 2ന് നടത്താന്‍ ഇരുന്ന ആര്‍എസ്എസ് മാര്‍ച്ചിന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ആർഎസ്എസ് തമിഴ്നാട്ടില്‍ ഒക്ടോബര്‍ 2ന് നടത്താനിരുന്ന റൂട്ട് മാർച്ച് തടഞ്ഞ തമിഴ‍്നാട് സർക്കാർ തീരുമാനം മദ്രാസ് ഹൈക്കോടതി ഇന്ന് ശരിവച്ചിരുന്നു. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി തീരുമാനം. സര്‍ക്കാര്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനം.