രോഹിത് വെമുല ദളിതനല്ല; ആത്മഹത്യ ചെയ്തത് അപമാനഭയം കാരണം; കേസ് അവസാനിപ്പിക്കുന്നതായി തെലങ്കാന പൊലീസ്
ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുന്നതായി തെലങ്കാന പൊലീസ് അറിയിച്ചു. ഇന്ന് ഹൈക്കോടതിയിൽ അന്വേഷണറിപ്പോർട്ട് നൽകും. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ് പൊലീസ് ഈ റിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്.
വ്യാജമായ സർട്ടിഫിക്കറ്റ് നിർമ്മിച്ചാണ് രോഹിത് സർവ്വകലാശാലയിൽ പ്രവേശനം നേടിയത്. ഈ വിവരം പുറത്തുവരുമോ എന്ന ഭയം കാരണമാകാം ആത്മഹത്യയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം സർവകലാശാലയിൽ നേരിട്ടിരുന്ന ദളിത് വിവേചനത്തിൽ പ്രതിഷേധിച്ചായിരുന്നു രോഹിതിന്റെ ആത്മഹത്യ.
2016 ജനുവരി 17നാണ് ഹോസ്റ്റൽ മുറിയിൽ രോഹിത് ജീവനൊടുക്കിയത്. താൻ ഉൾപ്പെടെയുള്ള സർവകലാശാലയിലെ അഞ്ച് വിദ്യാർഥികളുടെ സസ്‍പെൻഷനെതിരായ രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്. രോഹിത് എഴുതിയ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.