പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി

single-img
23 April 2023

കൊച്ചി: പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി, നേരത്തെ 1.2 കിലോമീറ്ററാണ്നിശ്ചയിച്ചിരുന്നത്.

വെണ്ടുരുത്തി പാലം മുതല്‍ തേവരകോളജ് വരെയാകും റോഡ് ഷോ. റോഡ് ഷോ കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് കണക്കിലെടുത്താണ് 1.8 കിലോമീറ്ററാക്കിയത്. നേരത്തെ തേവര ജംങ്ഷന്‍ മുതലാണ് നിശ്ചയിച്ചിരുന്നത്.

അതിനിടെ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള പൊലീസ് വിന്യാസം ചോര്‍ന്നതില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. ഇന്‍റലിജന്‍സ് മേധാവിയോട് ചോര്‍ച്ചയില്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശന ഭാഗമായി തെക്കന്‍ കേരളത്തിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി.

സുരക്ഷയൊരുക്കാനുള്ള ക്രമീകരണം ചോര്‍ന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തിന് കൃത്യമായ മറുപടി നല്‍കണമെങ്കില്‍ സമഗ്രമായ അന്വേഷണം കൂടിയേ തീരു. ഇത് മുന്നില്‍ കണ്ടാണ്ടാണ് ഡിജിപി റിപ്പോര്‍ട്ട് തേടിയത്. അതീവ സുരക്ഷ പ്രാധാന്യമുള്ള റിപ്പോര്‍ട്ട് സേനയില്‍ നിന്നുതന്നെ ചോര്‍ന്നത് ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. രഹസ്യ സ്വഭാവത്തോടെ അയച്ച സന്ദേശം, താഴെ തട്ടിലേക്ക് വാട്സ് ആപ്പ് വഴി അയച്ചപ്പോഴാണ് ചോര്‍ന്നതെന്നാണ് നിഗമനം.

എസ്പിജി എഡിജിപി സുരേഷ് രാജ് പുരോഹിത് ഉള്‍പ്പെടെ കേരളത്തില്‍ ക്യാമ്ബ് ചെയ്ത് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിടെയാണ് പൊലിസിന്‍റെ ഭാഗത്തുള്ള വീഴ്ച. വിവിഐപി സന്ദര്‍ശനത്തിന്‍െറ ഭാഗമായി പരിപാടി നടക്കുന്ന സ്ഥലങ്ങളിലെ ജില്ലാ പൊലിസ് മേധാവിമാരാണ് സുരക്ഷ പദ്ധതി തയ്യാറാക്കുന്നത് . വാഹനവ്യൂഹത്തിന്‍െറ റൂട്ട്, പരിപാടി നടക്കുന്ന സ്ഥലത്തെ സുരക്ഷ , വിഐപി കടന്നു പോകുന്ന കെട്ടിടങ്ങളിലെ പരിശോധന തുടങ്ങിയ സ്കീൂം തയ്യാറാക്കുന്നത് ജില്ലാ പൊലിസ് മേധാവിയാണ്. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, ബോംബ് സ്ക്വാഡ് തുടങ്ങി വിഐപി സന്ദര്‍ശന സമയത്ത് സുരക്ഷയുടെ ചുക്കാന്‍ പിടിക്കാനുള്ള മറ്റൊരു സ്കീം തയ്യാറാക്കുന്നത് ഇന്‍റലിജന്‍സ് മേധാവിയും. ഓരോ സ്ഥലത്തും നിയോഗിക്കുന്ന എസ്പിമാരുടെയും ഡിവൈഎസ്പിമാരുെടയും പൊലിസുകാരുടെയും വിവരങ്ങളാണ് പൂര്‍ണമായും ചോര്‍ന്നത്.

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടമുണ്ടായപ്പോള്‍ പ്രധാനമന്ത്രി പെട്ടെന്നാണ് കേരളത്തിലേക്കെത്തിയത്. അന്ന് സുരക്ഷ പദ്ധതി തയ്യാറാക്കി വാട്സ് ആപ്പ് വഴിയാണ് കൈമാറിയത്. ഇത് ആവര്‍ത്തിക്കരുതെന്ന നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചതിനാല്‍ പിന്നീടുള്ള വിഐപി സന്ദര്‍ശനങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നിട്ടുമുണ്ടായ വീഴ്ചയാണ് പൊലീസിന് തലവേദനയായിരിക്കുന്നത്.