പോപുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ; ജാമ്യം കിട്ടാൻ നഷ്ടപരിഹാരം അടക്കണം

single-img
8 November 2022

പോപ്പുലർ ഫ്രണ്ട് ആഹ്വനം ചെയ്ത ഹർത്താലിനെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾക്ക് പകരം 5 കോടി രൂപ കെട്ടിവെക്കണം എന്ന ഉത്തരവിന് ഇളവ് നൽകാൻ കഴിയില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് കോടി രൂപ കെട്ടിവെക്കണമെന്ന ഉത്തരവിൽ ഇളവ് വേണമെന്ന് എൻ.ഐ.എ കസ്റ്റഡിയിലുള്ള പി.എഫ്.ഐ നേതാവ് അബ്ദുൽ സത്താർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

പി.എഫ്.ഐ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിൽ നാശനഷ്ടങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.2 കോടി രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. നഷ്ടപരിഹാരം അടയ്ക്കാത്ത പക്ഷം ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി നിർദേശിച്ചു.

അതേസമയം പോപുലർ ഫ്രണ്ട് ഹർത്താലിനിടെയുള്ള സംഘർഷത്തിൽ സർക്കാറിനുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹൈക്കോടതിയിൽ സമർപ്പിച്ചു. 86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായ നഷ്ടം കൂടാതെയുള്ള കണക്കാണിത്. മുഴുവൻ നഷ്ടങ്ങളും കണക്കാക്കി സത്യവാങ്മൂലം നൽകാൻ സർക്കാറിന് ഹൈക്കോടതി നിർദേശം നൽകി. ഹരജി മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.