മല ഒന്നാകെ ഇടിഞ്ഞു താഴേക്ക് പതിച്ച വലിയൊരു പ്രകൃതിദുരന്തമാണ് കള്ളാടിയിലുണ്ടായത്: എംവി ഗോവിന്ദൻ

വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് എന്തെങ്കിലും വിവരങ്ങൾ മറച്ചുവെച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സർക്കാരിനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവരങ്ങൾ ആരെങ്കിലും ബോധപൂർവ്വം മറച്ചുവെച്ചിട്ടുണ്ടെങ്കിൽ അത് റിപ്പോർട്ട് തയ്യാറാക്കിയവരോടാണ് ചോദിക്കേണ്ടതെന്നും ഇതിൽ മുൻ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളാടിയിൽ ഉണ്ടായ അതിശക്തമായ മലയിടിച്ചിൽ പ്രദേശം പ്രതിപക്ഷ നേതാവ് പിണറായി വിജയനൊപ്പം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. കേന്ദ്ര ഏജൻസികൾ ഉൾപ്പെടെയുള്ളവർ നൽകിയ ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചതെന്നും മുൻപ് നൽകിയ റിപ്പോർട്ടുകളിൽ എന്തെങ്കിലും വീഴ്ചകളോ അപാകതകളോ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളാടി ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
മല ഒന്നാകെ ഇടിഞ്ഞു താഴേക്ക് പതിച്ച വലിയൊരു പ്രകൃതിദുരന്തമാണ് കള്ളാടിയിലുണ്ടായതെന്നും, ഇത്തരത്തിൽ വലിയ രീതിയിൽ മലയിടിഞ്ഞു വരുമ്പോൾ അതിനെ തടഞ്ഞുനിർത്താൻ സാധാരണ സംരക്ഷണഭിത്തികൾക്ക് കഴിയില്ലെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇനി മുന്നോട്ട് പോകുമ്പോൾ എല്ലാ വശങ്ങളും ശാസ്ത്രീയമായി പഠിച്ച് വേണം കാര്യങ്ങൾ ചെയ്യാൻ എന്നും അദ്ദേഹം പറഞ്ഞു.


