മാധ്യമങ്ങള്‍ക്ക് പൊലീസ് വാർത്തനൽകുമ്പോൾ; മാര്‍ഗ്ഗ രേഖ തയ്യാറാക്കാന്‍ നിർദ്ദേശവുമായി സുപ്രിംകോടതി

single-img
13 September 2023

ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണ ഘട്ടത്തില്‍ മാധ്യമങ്ങളുമായി പുലർത്തുന്ന പൊലീസ് ബന്ധത്തിന്റെ പരിധി നിശ്ചയിച്ച് മാര്‍ഗ്ഗ രേഖ തയ്യാറാക്കാന്‍ നിര്‍ദേശിച്ച് സുപ്രിംകോടതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിവിധ സംസ്ഥാന ഡി.ജി.പി മാരുടെ കൂടി നിര്‍ദേശങ്ങള്‍ പരിഗണിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കണം.

ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. പ്രധാനമായും രണ്ട് വിഷയങ്ങളാണ് സുപ്രിം കോടതി പരിഗണിച്ചത്. ഭീകരവാദികളുമായ് അടക്കം ഏറ്റുമുട്ടലുകള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍. രണ്ട് ക്രിമിനല്‍ കേസുകളുടെ അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പൊലീസ് സ്വമേധയാ വാര്‍ത്ത നല്‍കുന്നതിന്റെ പരിധി.

അതേസമയം, മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതില്‍ പരിധി നിശ്ചയിക്കാന്‍ സാധിയ്ക്കില്ലെന്ന് സുപ്രിം കോടതി നിരിക്ഷിച്ചു. പകരം പൊലീസിന് സ്വയം നിയന്ത്രണം കല്‍പ്പിയ്ക്കുകയാണ് ഉചിതം. പ്രതികളുടെയും ഇരകളുടെും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലാകണം പൊലീസ് നടപടികള്‍. ഇത് പ്രത്യേക മാര്‍ഗ നിര്‍ദേശത്തിലൂടെ മാത്രമേ സാധിക്കൂ.

വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് മാര്‍ഗ നിര്‍ദേശം തയ്യാറാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. എല്ലാ സംസ്ഥാന ഡി.ജി.പി മാരും ഇതിലേക്ക് നിര്‍ദേശങ്ങള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം. ദേശീയ മനുഷ്യവകാശ കമ്മീഷന്റെയും മറ്റുകക്ഷികളുടെയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകണം ഡി.ജി.പി മാര്‍ നിര്‍ദേശങ്ങള്‍ നല്‍കെണ്ടത്.

അച്ചടി ദൃശ്യസാമൂഹിക മാധ്യമങ്ങള്‍ക്ക് കേസ് സമ്പന്ധമായ വിവരങ്ങള്‍ നല്‍കാന്‍ പൊലീസിന്റെ പരിധിയാണ് ഇതുവഴി നിശ്ചയിക്കേണ്ടത്. മൂന്ന് മാസത്തെ സാവകാശത്തില്‍ സമയ ബന്ധിതമായ് നടപടികള്‍ പൂര്‍ത്തിയാക്കാനും സുപ്രിം കോടതി ആവശ്യപ്പെട്ടു. കുറ്റകൃത്യ അന്വേഷണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം. ക്രൈംറിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതില്‍ തര്‍ക്കം ഇല്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.