നരേന്ദ്രമോദി സര്‍ക്കാരിന്റെ കാവിവല്‍ക്കരണ അജണ്ടകള്‍ക്ക് കോൺഗ്രസ് നിന്നുകൊടുക്കില്ല: കെ.സി വേണുഗോപാൽ

മുഖ്യമന്ത്രി വിഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ പ്രതികരിക്കാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത്തരം ബാലിശമായ ആരോപണങ്ങളോട് പ്രതികരിക്കാനില്ല. ആരോപണങ്ങള്‍ ഉന്നയിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ശൈലിയാണ്. ഇതിലൊന്നും പ്രതികരിക്കാന്‍ താനില്ലെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ച് പറയുന്നത് ആരാ പഴയ മുഖ്യമന്ത്രിയല്ലേ. ഉദാഹരണത്തിന് പിഎം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രിയെ പിണറായി വിജയന്‍ കടന്നാക്രമിക്കുന്നത് കേട്ടു. ആരാണ് ഈ പദ്ധതിയെ ഡൈലൂട്ട് ചെയ്തത്. സിപിഐ മന്ത്രിമാരെപ്പോലും അറിയിക്കാതെ ഡല്‍ഹിയില്‍ വന്ന് കരാറില്‍ ഒപ്പിട്ടത് ആരാണ്?. കെ സി വേണുഗോപാല്‍ ചോദിച്ചു.
അന്ന് പറഞ്ഞതെന്താണ് 2000 കോടി നഷ്ടപ്പെടുമെന്ന്. കഴിഞ്ഞദിവസം താനതിന്റെ കണക്കെടുത്തു. മധ്യപ്രദേശില്‍ പോലും കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് ലഭിച്ചത് 700 കോടിയുടെ അടുത്താണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ മൂന്നു വര്‍ഷം കൊണ്ട് കിട്ടിയത് 238 കോടിയാണ്. ഇതിനെയാണ് പര്‍വതീകരിച്ച് ആയിരക്കണക്കിന് കോടി നഷ്ടം വരാന്‍ പോകുകയാണെന്ന് അന്ന് പറഞ്ഞത്.
ബിജെപിയുടെ വിദ്യാഭ്യാസ അജണ്ടകളെല്ലാം കാവിവല്‍ക്കരിക്കാന്‍ വേണ്ടിയുള്ള അജണ്ടകളാണ്. ആ കാവിവല്‍ക്കരണ അജണ്ടകള്‍ക്ക് നിന്നുകൊടുക്കാന്‍ എന്തുകൊണ്ട് പിണറായി വിജയന്‍ തയ്യാറായി?. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ കാവിവല്‍ക്കരണ അജണ്ടകള്‍ക്ക് നിന്നുകൊടുക്കില്ല. വിദ്യാഭ്യാസ സമ്പ്രദായം ഹൈജാക്ക് ചെയ്ത് ഈ സിസ്റ്റത്തെ നിര്‍വീര്യമാക്കുന്ന മോദി സര്‍ക്കാരിനെതിരെയാണ് ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.


