യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ് തീരുമാനം

single-img
5 January 2023

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസിന്റെ തീരുമാനം. സ്വയം മുറിവേല്‍പ്പിച്ചതാണെന്ന നിഗമനത്തിന് തെളിവില്ലെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്..

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന്‍ തീരുമാനിക്കും.

നയനസൂര്യയുടെ കഴുത്തിലും അടിവയറ്റിലും ഏറ്റ മുറിവുകള്‍ എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തണമെന്നും ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. നയനസൂര്യയുടെ മരണത്തില്‍ ഉത്തരം കിട്ടേണ്ട പല ചോദ്യങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സ്വയം മുറിവേല്‍പ്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടെന്നും, അത്തരത്തില്‍ മുറിവേല്‍പ്പിച്ചതാകാം ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ എന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ പൊലീസിന്റെ നിഗമനം. എന്നാല്‍ അത്തരത്തില്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്ന നിഗമനത്തിന് യാതൊരും തെളിവും ഇല്ലെന്ന് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.

നയനസൂര്യയുടെ കഴുത്തില്‍ ആറു മുറിവുകളാണുള്ളത്. പല ദിവസങ്ങളിലായി കഴുത്തിന് മുറിവേല്‍പ്പിക്കുക, തുടര്‍ന്ന് അടിവയറ്റില്‍ ക്ഷതമേല്‍പ്പിക്കുക, ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമാകുക ഇതെല്ലാം സ്വയമേല്‍പ്പിച്ചതാണെന്ന നിഗമനം അംഗീകരിക്കാനാകില്ല. കഴുത്ത് ഞെരിഞ്ഞതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

കഴുത്ത് എങ്ങനെ ഞെരിഞ്ഞു എന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നയനസൂര്യ മരിച്ചു കിടന്ന മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന ലോക്കല്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ശക്തമായി തള്ളിയാല്‍ തുറക്കാവുന്ന നിലയില്‍ വാതില്‍ ചാരിയിട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.