ശശിധരന്‍ കര്‍ത്ത ഒരു ധര്‍മ്മിഷ്ഠൻ; മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ പിണറായിക്ക് കര്‍ത്തയുമായി ബന്ധം: വെള്ളാപ്പള്ളി നടേശന്‍

single-img
16 February 2024

സംസ്ഥാന മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് തന്നെ പിണറായി വിജയന് ശശിധരന്‍ കര്‍ത്തയുമായി ബന്ധമുണ്ടായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കര്‍ത്തയുടെ കമ്പനിക്കായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ചില ജോലികള്‍ ചെയ്തുകൊടുക്കുന്നതിന്റെ പേരില്‍ പ്രതിഫലം നല്‍കുന്നുണ്ടെന്ന് കര്‍ത്ത തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല കര്‍ത്തയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും വെള്ളാപ്പള്ളി ഒരു ചാനൽ പരിപാടിയിൽ പറഞ്ഞു .സിഎംആര്‍എല്ലില്‍ രാഷ്ട്രീയനേതാക്കള്‍ക്കുള്‍പ്പടെ പണം നല്‍കിയത് സംബന്ധിച്ച ചോദ്യത്തിന്, ശശിധരന്‍ കര്‍ത്ത ഒരു ധര്‍മ്മിഷ്ഠനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

‘എല്ലാ പാര്‍ട്ടികള്‍ക്കും സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ക്കും അകമഴിഞ്ഞ് സംഭാവന കൊടുക്കുന്നയാളാണ് കര്‍ത്ത. അദ്ദേഹത്തിന് രാഷ്ട്രീയമില്ല, മതമില്ല, വര്‍ണമില്ല. ഞങ്ങള്‍ക്കും പണം തന്നിട്ടുണ്ട്. എന്റെ സുഹൃത്താണ്, മാന്യനാണ് അദ്ദേഹം. രാഷ്ട്രീയക്കാര്‍ സംഭാവന ചോദിക്കുമ്പോള്‍ കൊടുത്തിട്ടുണ്ടാകും. ഉമ്മന്‍ചാണ്ടിക്കും കൊടുത്തു കാണും, പിണറായി ചോദിച്ചപ്പോള്‍ അവിടെയും കൊടുത്തുകാണും. ഇതൊന്നും ഞാന്‍ കണ്ടിട്ടില്ല. ആന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് കണ്ടെത്തേണ്ടതാണിത്’, വെള്ളാപ്പള്ളി പറഞ്ഞു.