മൂന്നാംതവണയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച പിണറായി സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു: കെ സുരേന്ദ്രൻ

single-img
3 November 2023

സംസ്ഥാനത്തിൽ മൂന്നാംതവണയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച പിണറായി സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കെഎസ്ഇബിയുടെ മേലുള്ള കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിൽ 40,000 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഇടത്-വലത് മുന്നണികൾ കെഎസ്ഇബിക്ക് വരുത്തിവെച്ചത്. സമൂഹത്തിലെ വൻകിടക്കാരിൽ നിന്നും നികുതി പിരിച്ചെടുക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സർക്കാർ പാവങ്ങളെ കൊള്ളയടിക്കുകയാണ്. കേരളീയത്തിന്റെ പേരിൽ വലിയ ധൂർത്ത് നടത്തുന്നവർ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ തവണ സംസ്ഥാന ബജറ്റിൽ മാത്രം 5,000 കോടിയുടെ അധികഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഒരു സർക്കാരാണ് മാസാമാസം എല്ലാത്തിനും വില കൂട്ടുന്നത്. പിണറായി വിജയൻറെ ഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിക്കുമെന്നുറപ്പാണ്. കെഎസ്ഇബി ഉൾപ്പെടെ കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും പൂട്ടിപോകുന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.