വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല പാര്‍ട്ടി കൊടി;മന്ത്രി പി രാജീവ്

single-img
1 September 2022

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളുടെ മുന്നില്‍ കുത്താനുള്ളതല്ല പാര്‍ട്ടി കൊടിയെന്ന് മന്ത്രി പി രാജീവ്.

നിയമസഭയില്‍ 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

”ഞങ്ങളുടെ കൊടിയായാലും നിങ്ങളുടെ കൊടിയായാലും അതിനു മഹനീയതയുണ്ട്. ഏതെങ്കിലും പദ്ധതി വരുമ്ബോള്‍ അതിനെ തടയുന്നതിനായി കുത്താനുള്ളതല്ല ഒരു പാര്‍ട്ടിയുടെയും കൊടി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ കാഴ്ചപ്പാടാണ് വേണ്ടത്”- മന്ത്രി പറഞ്ഞു.

വയനാട്ടിലെ കല്‍പ്പറ്റയില്‍ വ്യാപാരം തുടങ്ങാനെത്തിയവര്‍ക്ക് ചില തടസങ്ങള്‍ ഉണ്ടായതായി മന്ത്രി പറഞ്ഞു. ചര്‍ച്ചയിലൂടെ തടസ്സങ്ങള്‍ നീക്കി. അവിടെ കൊടിവച്ച്‌ സമരം നടന്നത് ലോകമറിഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെ അംബാസഡര്‍മാരായി മാറാന്‍ എല്ലാവര്‍ക്കും കഴിയണം. തലശേരിയില്‍ വ്യവസായികളായ ദമ്ബതികള്‍ എതിര്‍പ്പ് കാരണം നാടുവിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

പൊതുവെ മാറ്റമുണ്ടെങ്കിലും ചില ഉദ്യോഗസ്ഥരുടെ ശൈലി മാറിയിട്ടില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. നോക്കുകൂലി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് അവസാനിപ്പിച്ചു. എന്നാല്‍ തെറ്റായ ചില പ്രവണതകള്‍ നിലനില്‍ക്കുന്നു. പുതിയ സ്ഥാപനം ആരംഭിക്കുമ്ബോള്‍ ഇത്ര പേരെ ജോലിക്കു കയറ്റണമെന്ന് ചിലയിടങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നുണ്ട്. ട്രേഡ് യൂണിയന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയല്ലെന്ന് ഓര്‍ക്കണം. എല്ലായിടത്തും ഈ പ്രശ്‌നമില്ലെന്നും ചിലയിടങ്ങളിലെ പ്രശ്‌നമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.