1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയതിൽ പങ്ക്; വാർത്തയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രൻ

single-img
28 June 2023

ഫാരിസ് അബൂബക്കർ, ശോഭ ഡെവലപ്പേഴ്സ് എന്നിവർ ചേർന്ന് കേരളം,തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ 1500 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നും അതിൽ കേരള മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന വാർത്തയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

വെറും കടലാസ് കമ്പനികളുടെ പേരിൽ ഭൂമി വാങ്ങിക്കുകയും നെൽവയൽ നികത്തി ലാഭ വിഹിതമായ 552 കോടി വിദേശത്തേക്ക് കടത്തുകയും ചെയ്തെന്നാണ് സന്ധ്യ രവികുമാർ പുറത്തുവിട്ടിരിക്കുന്നത്. ഈ കാര്യങ്ങളിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

2018ൽ കേരളത്തിൽ നെൽവയൽ നികത്തൽ നിയമത്തിൽ ഭേദഗതി വരുത്തിയത് ഇത്തരം ഭൂമി സംരക്ഷിക്കാൻ വേണ്ടിയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഫാരിസ് അബൂബക്കർ പിണറായി വിജയൻ്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സിപിഐഎമ്മിൽ അത് വലിയ ചർച്ചയായതാണ്. അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ തന്നെ ഇത് പറഞ്ഞിട്ടുള്ളതാണ്.

ഫാരിസിനും സംഘത്തിനും എങ്ങനെയാണ് കേരളത്തിൽ നിയമം ലംഘിക്കാൻ സാധിക്കുന്നത്? ഇവർ ഭൂമി വാങ്ങിക്കൂട്ടിയത് ആർക്ക് വേണ്ടിയാണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം. ഇവിടെ അന്വേഷിക്കാൻ സാധിക്കില്ലെങ്കിൽ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടണം.

വിവാദ കമ്പനി എസ്ആർഐടിക്കെതിരെയും ഭൂമി ഇടപാടിൽ ആരോപണമുയർന്നിട്ടുണ്ട്. എല്ലാ കേസുകളിലും ഇവർ പ്രതിസ്ഥാനത്തുണ്ട്. സർക്കാർ കരാറുകൾ എങ്ങനെയാണ് എസ്ആർഐടിക്ക് ലഭിക്കുന്നതെന്ന ചോദ്യമാണ് ജനങ്ങൾക്കുള്ളത്. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായി എസ്ആർഐടിക്ക് എന്ത് ബന്ധമാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണം.

ഈ ഇടപാടിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ പേരുമുണ്ടെന്നത് അറിയാതെയാവും വിഡി സതീശൻ പത്രസമ്മേളനം നടത്തിയത്. സതീശൻ ഇനി ഇതിൽ പ്രതികരിക്കാൻ സാധ്യതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.