പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട” എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച്‌ പന്ന്യന്‍ രവീന്ദ്രന്‍

single-img
16 January 2023

തിരുവനന്തപുരം: “പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട” എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച്‌ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

മന്ത്രിയുടെ പരാമര്‍ശം കാരണമാണ് ഒഴിഞ്ഞ ഗ്യാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യന്‍ കുറ്റപ്പെടുത്തി. കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കുന്നത് പരിതാപകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വിവേകത്തിന്റെ വഴി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും നഷ്ടം കെസിഎക്ക് മാത്രമല്ല സര്‍ക്കാറിന് കൂടിയാണെന്ന് മനസിലാക്കണമെന്നും പന്ന്യന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പ്രതിപക്ഷനേതാവ് വി ഡി സതീശനും കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു. കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് വി അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍ശം മൂലമെന്നാണെന്ന് വി ഡി സതീശന്‍റെ വിമര്‍ശനം. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരണ്ടെന്നായിരുന്നു കായികമന്ത്രിയുട പരാമര്‍ശം. ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാണ്. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നായിരുന്നു സതീശന്‍റെ വിമര്‍ശനം.

പന്ന്യന്‍ രവീന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാന്‍ കഴിഞ്ഞവര്‍ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വീരാട് കോലിയും ശുഭ്മന്‍ഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകള്‍ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിര്‍ഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മല്‍സരങ്ങള്‍ നേരില്‍കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോല്‍സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ ഈ ദുസ്തിതിക്ക് കാരണമായിട്ടുണ്ട്.

കായിക രംഗത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുത്. വിവാദങള്‍ക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. “പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട”” “എന്ന പരാമര്‍ശം . വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. നാല്‍പതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങിയതില്‍ വന്ന നഷ്ടം കെ സി എ ക്ക് മാത്രമല്ല, സര്‍ക്കാറിന് കൂടിയാണെന്ന് പരാമര്‍ശക്കാര്‍ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റര്‍ നാഷനല്‍ മല്‍സരങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണ്.