പക്ഷിപ്പനി; ആലപ്പുഴ ജില്ലയില്‍ മുട്ടയുടെയും ഇറച്ചിയുടെയും വില്‍പ്പന തടഞ്ഞ് ഉത്തരവ്

single-img
30 April 2024

ആലപ്പുഴ ജില്ലയിലെ മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവ്, കോഴി എന്നിവയുടെ മുട്ടയുടെയും ഇറച്ചിയുടെയും വില്‍പ്പന തടഞ്ഞ് ഉത്തരവ്. രോഗത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും 10 കി മീ ചുറ്റളവില്‍ വരുന്ന സര്‍വലൈന്‍സ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് വില്‍പ്പന തടഞ്ഞിരിക്കുന്നത്.

കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ, കുമാരപുരം, ചെന്നിത്തല, കരുവാറ്റ, മാന്നാര്‍, കാര്‍ത്തികപ്പള്ളി, ഹരിപ്പാട് നഗരസഭ, പള്ളിപ്പാട്, എടത്വ, പുന്നപ്ര വടക്ക്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും മെയ് എട്ടു വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

മേല്‍ പറഞ്ഞ ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലായെന്ന് അതാത് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

കുട്ടനാട്, അമ്പലപ്പുഴ തഹസില്‍ദാര്‍മാര്‍ പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന പരിശോധനയും മേല്‍നോട്ടവും നടത്തേണ്ടതാണെന്നും ഉത്തരവിലുണ്ട്.