16 രൂപയ്ക്ക് വസ്ത്രങ്ങൾ വിൽക്കുമെന്ന ഓഫർ; അർധരാത്രിയിൽ കടയിലേക്ക് ജനപ്രവാഹം, ആളുകളെ പിരിച്ചുവിടാൻ പൊലീസിന്റെ ലാത്തിച്ചാർജ്

single-img
16 August 2026

ഉത്തർപ്രദേശിലെ കാൺപൂരിൽ 16 രൂപയ്ക്ക് വസ്ത്രങ്ങൾ വിൽക്കുമെന്ന ഓഫർ വൻ ജനത്തിരക്കിനും പൊലീസ് ഇടപെടലിനും കാരണമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അർധരാത്രിക്ക് ശേഷം ആദ്യ 16 മിനിറ്റിനുള്ളിൽ വെറും 16 രൂപയ്ക്ക് ഏത് വസ്ത്രവും വാങ്ങാമെന്ന പരസ്യമാണ് ആയിരക്കണക്കിന് ആളുകളെ കടയിലേക്ക് ആകർഷിച്ചത്.

കാൺപൂരിലെ അൻവർഗഞ്ച് പ്രദേശത്തെ ആലം മാർട്ടിലാണ് സംഭവം. കടയുടമ റൈസ് ആലം തന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫർ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരുന്നു. പരസ്യം വൈറലായതോടെ ഓഗസ്റ്റ് 15 രാത്രി മുതൽ തന്നെ കടയ്ക്ക് മുന്നിൽ വലിയ ജനക്കൂട്ടം രൂപപ്പെട്ടു.

രാത്രി 11 മണിയോടെ കടയ്ക്കും സമീപ റോഡുകൾക്കും ചുറ്റും ആളുകൾ തടിച്ചുകൂടിയതോടെ ഗതാഗതം സ്തംഭിച്ചു. തിരക്കിൽപ്പെട്ട് ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതോടെ അൻവർഗഞ്ച് ഉൾപ്പെടെയുള്ള സമീപ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പൊലീസ് ബലം പ്രയോഗിച്ച് ആളുകളെ പിരിച്ചുവിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഓഫറിനെ തുടർന്ന് ഉണ്ടായ അപ്രതീക്ഷിത ജനത്തിരക്കാണ് സംഘർഷാവസ്ഥയ്ക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട്.