മാതാവിനെതിരെയുള്ള മോഴി ആരുടെയും പ്രേരണ കൊണ്ടല്ല; കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്ത് ഹര്‍ജിക്കാരനായ കുട്ടി

single-img
2 September 2022

കടയ്ക്കാവൂര്‍ പോക്സോ കേസില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്ത് ഹര്‍ജിക്കാരനായ കുട്ടി. മാതാവിനെതിരെയുള്ള മോഴി ആരുടെയും പ്രേരണ കൊണ്ടല്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

പിതാവ് അമ്മയ്ക്ക് എതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നും ഹര്‍ജ്ജിക്കാരനായ കുട്ടി വ്യക്തമാക്കുന്നു. ( Kadakkavoor Pocso case; child filed an additional affidavit ).

ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാണ് കുട്ടിയുടെ പ്രധാന ആവശ്യം. ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ചാകും ഇന്ന് ഹര്‍ജി പരിഗണിക്കുക.

പതിമൂന്നുകാരനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആരോപണം വ്യാജമാണെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

തുടര്‍ന്ന് തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ഭാഗം മാത്രമാണ് ഹൈക്കോടതി കേട്ടതെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവിറക്കിയതെന്നും ആരോപിച്ചാണ് മകന്‍ സുപ്രീം കോടതിയെ സമീപിച്ചതും ഇപ്പോള്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്തതും.