വ്യാപാര കരാറുകളെ സിപിഎമ്മും മറ്റ് പാര്‍ട്ടികളും എതിര്‍ക്കുന്നത് ചൈനയ്ക്ക് തിരിച്ചടിയാകുന്നതിനാൽ: രാജീവ് ചന്ദ്രശേഖർ

അമേരിക്കയുമായുള്ള വ്യാപാരകരാര്‍ ഇന്ത്യയുടെ ചരിത്രവിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബും . എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുക യായിരുന്നു ഇരുവരും. യുഎസ് ഇങ്ങോട്ട് വിളിച്ചാണ് സംസാരിച്ചത്. ഭാരത-യൂറോപ്യന്‍ യൂണിയന്‍, യുഎസ് വ്യാപാര കരാറുകളെ സിപിഎമ്മും മറ്റ് പാര്‍ട്ടികളും എതിര്‍ക്കുന്നത് ചൈനയ്ക്ക് തിരിച്ചടിയാകുന്നതു കൊണ്ടാണ്.
ഉത്പാദന മേഖലയില്‍ ചൈനയുടെ മേധാവിത്തം തകരുന്നതാണ് ഇവരെ വിഷമിപ്പിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 2020ന് മുന്‍പ് കൊവിഡ് കാലഘട്ടംവരെ ലോകത്ത് ചൈനയുടെ മേധാവിത്വമായിരുന്നു. എന്നാല്‍ അതിനുശേഷം ഉത്പാദന രംഗത്ത് ഭാരതം മുന്നേറുക യായിരുന്നു. ആപ്പിള്‍ ഫോണ്‍ 25ശതമാനം ഇപ്പോള്‍ ഭാരതത്തിലാണ് ഉത്പാദിപ്പിക്കുന്നത്.
മാനുഫാക്ചറിങ് രംഗത്ത് വലിയ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. ഇതാണ് എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികളെ ചൊടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കായി വന്‍ തൊഴില്‍ സാധ്യതയാണ് തുറക്കുന്നത്. വന്‍ നിക്ഷേപവും ഇതിലൂടെ ലഭിക്കും. ഭാരതം മാനുഫാക്ടറിങ് ഹബ്ബായി മാറുകയും ചെയ്യും. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് പറയുന്നത് തികച്ചും തെറ്റാണ്. വന്ദേഭാരതും അമൃത് ഭാരത് ട്രെയിനുകളുമെല്ലാം ബജറ്റില്‍ പ്രഖ്യാപിച്ചല്ല കേരളത്തിന് ലഭിച്ചത്. ഇ. ശ്രീധരന്‍ തയാറാക്കുന്ന ഹൈസ് പീഡ് റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍തുണയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


