വെള്ളാപ്പള്ളിയെ ചുമന്നതോടെ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടു; പാർട്ടിയുടെ ഉറച്ച വോട്ടുകളായ പരമ്പരാഗത ഈഴവ വോട്ടുകൾ ചോരുകയും ചെയ്തു; സിപിഎമ്മിൽ വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പാർട്ടി പുലർത്തിയ അമിത അടുപ്പമാണെന്ന് സി.പി.ഐ.എം ചേർത്തല ഏരിയ കമ്മിറ്റിയിൽ വിമർശനം. വെള്ളാപ്പള്ളിയെ ചുമന്നുനടന്നത് ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയെ ശത്രുപക്ഷത്ത് കാണാൻ കാരണമായെന്നും യോഗം വിലയിരുത്തി.
വെള്ളാപ്പള്ളിയുമായി അടുത്തതോടെ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടു. അതേസമയം, പാർട്ടിയുടെ ഉറച്ച വോട്ടുകളായ പരമ്പരാഗത ഈഴവ വോട്ടുകൾ ചോരുകയും ചെയ്തു. ജില്ലാ സെക്രട്ടറി പാർട്ടിക്കാരോട് പോലും മോശമായാണ് പെരുമാറുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ലാ നേതൃത്വത്തിന് താല്പര്യമില്ലായിരുന്നുവെന്നും വിമർശനമുയർന്നു.
തോമസ് ഐസക്കിനെ മാറ്റിനിർത്തിയത് വലിയ തെറ്റായി. ദലീമയും പ്രതിഭയും തോൽക്കുമെന്ന് ഉറപ്പായിട്ടും അവരെ അടിച്ചേൽപ്പിച്ചു. അരൂരിൽ എ.എം. ആരിഫോ, തോമസ് ഐസക്കോ, പി. പ്രസാദോ മത്സരിച്ചിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നു. ജില്ലയിൽ പോലീസിന്റെ ഏകപക്ഷീയമായ ഇടപെടലുകൾ ജനങ്ങളെ പാർട്ടിക്കെതിരാക്കാൻ കാരണമായി. തോൽവിക്ക് പിന്നാലെ ജില്ലയിലെ മുതിർന്ന നേതാക്കൾക്കെതിരെ താഴേത്തട്ടിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.


