വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് മുംബൈ ഹൈക്കോടതി

single-img
28 October 2022

വിവാഹശേഷം വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലാ എന്ന് മുംബൈ ഹൈക്കോടതി. വീട്ടുജോലികള്‍ ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ അത് വിവാഹത്തിന് മുന്‍പ് തന്നെ വ്യക്തമാക്കണമായിരുന്നു എന്നും മുംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വ്യക്തമാക്കി. ഗാര്‍ഹിക പീഡനവും കൊലപാതക ശ്രമവും അടക്കമുള്ള പരാതികളുമായി വിവാഹിതയായ യുവതി നന്ദേത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം.

വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് കുടുംബത്തിന് വേണ്ടിയാണ്. ഇതിനെ വേലക്കാരിയെപ്പോലെ കണക്കാക്കിയെന്ന് കാണാനാവില്ല. വീട്ടുജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ അത് വിവാഹത്തിന് മുന്‍പ് തന്നെ വരനെയും ബന്ധുക്കളോടും വിശദമാക്കണം. അതുവസ്‌കി ഈ ബന്ധവുമായി മുന്നോട്ട് പോകണമോയെന്ന കാര്യം അവർക്കു തീരുമാനിക്കാൻ അവസരം ലഭിക്കും. എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിഭ വി കങ്കണ്‍വാടി ജസ്റ്റിസ് രാജേഷ് എസ് പട്ടീല്‍ എന്നിവരുടെ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

യുവതിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകളുടെ അഭാവം കോടതി ചൂണ്ടിക്കാണിച്ചു. ഇതിന് പിന്നാലെ യുവാവ് കേസിലെ മറ്റ് ചാര്‍ജ്ജുകളില്‍ വിചാരണ ചെയ്യപ്പെടുന്നത് നിരര്‍ത്ഥകമാണെന്നും അതിനാല്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നും ക്രിമിനല്‍ നടപടികള്‍ മാറ്റി വയ്ക്കണമെന്നും കോടതി വിശദമാക്കി.