ലോകത്ത് ഭീകരവാദം വളർത്തുന്നത് അമേരിക്ക; കേന്ദ്രത്തിന് അമേരിക്കയെ തള്ളിപ്പറയാൻ കഴിയുന്നില്ല: മുഖ്യമന്ത്രി

അമേരിക്ക എല്ലാ മര്യാദകളും ലംഘിക്കുകയാണെന്നും ലോകത്ത് ഭീകരവാദം വളർത്തുന്നത് അമേരിക്കയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് സിപിഐഎമ്മിൻ്റെ പുതിയ ഡിസി ഓഫീസ് ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക എല്ലാ മര്യാദകളും ലംഘിച്ച് ഇടപെടുകയാണ്. ഇറാനെ ആക്രമിച്ചതിൽ ന്യായീകരണമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് കാലം മാറിയപ്പോൾ സ്വഭാവം മാറിയെന്നും നരസിംഹ റാവുവിൻ്റെ കാലത്ത് സ്വാമ്രാജ്യത്വത്തെ അംഗീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ അംഗീകരിച്ചു. ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുകയാണ്. കേന്ദ്രത്തിന് അമേരിക്കയെ തള്ളിപ്പറയാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാനോട് കേന്ദ്ര ഭരണകൂടം നന്ദികേട് കാണിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ ബിജെപി ഗവൺമെൻ്റ് പൂർണമായും അമേരിക്കൻ വിധേയത്വത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം പോലും അടിയറവ് വെക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തേക്ക് അനുമതി നൽകി എന്ന് പറയുമ്പോൾ, എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാൻ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായ ഇന്ത്യക്ക് അവകാശമില്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു.


