തവനൂരിൽ കെ.ടി. ജലീൽ തന്നെ വീണ്ടും ജനവിധി തേടും; സിപിഎം നിർദ്ദേശം

മലപ്പുറം ജില്ലയിലെ തവനൂർ നിയമസഭാ മണ്ഡലത്തിൽ മുൻ മന്ത്രി കെ.ടി. ജലീൽ തന്നെ വീണ്ടും ജനവിധി തേടിയേക്കും. മണ്ഡലം നിലനിർത്താൻ ജലീൽ തന്നെ മത്സരിക്കണമെന്ന നിർദ്ദേശമാണ് സി.പി.ഐ.എം സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്. നേരത്തെ ജില്ലാ സെക്രട്ടറിയേറ്റ് വി.പി. സാനുവിന്റെ പേര് ശുപാർശ ചെയ്തിരുന്നെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് ജലീലിനെ തന്നെ വീണ്ടും രംഗത്തിറക്കാൻ പാർട്ടി തീരുമാനിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സി.പി.ഐ.എം സംസ്ഥാന നേതാക്കൾ ജലീലുമായി ചർച്ചകൾ നടത്തിവരികയാണ്. മണ്ഡലം രൂപീകരിച്ചത് മുതൽ കെ.ടി. ജലീലിലൂടെയാണ് ഇടതുപക്ഷം തവനൂർ പിടിച്ചതും കാത്തുസൂക്ഷിച്ചതും. എന്നാൽ ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. ഈ വെല്ലുവിളി മറികടക്കാൻ ജലീലിന്റെ ജനസ്വാധീനം തന്നെ വേണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
നേരത്തെ സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ജലീൽ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, പാർട്ടിയുടെ പ്രത്യേക ആവശ്യം പരിഗണിച്ച് അദ്ദേഹം വഴങ്ങാനാണ് സാധ്യത. 2021-ൽ ‘രണ്ട് തവണ’ വ്യവസ്ഥ നടപ്പിലാക്കിയപ്പോഴും ജലീലിന് പാർട്ടി ഇളവ് നൽകിയിരുന്നു.


