ഗുരുവായൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള കെ എസ് ആര്‍ ടിസിയുടെ ആദ്യ സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു; നാല് പുതിയ സര്‍വ്വീസുകള്‍ക്ക് അനുമതി

single-img
27 February 2024

ഗുരുവായൂരില്‍ നിന്ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേക്കുള്ള കെ എസ് ആര്‍ ടിസിയുടെ ആദ്യ സര്‍വ്വീസ് എന്‍ കെ അക്ബര്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതോടൊപ്പം നാല് പുതിയ കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ക്കാണ് അനുമതിയായത്. ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ നിരന്തരമായ ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്.

കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് ആദ്യ സര്‍വ്വീസ് നടത്തുക. ചടങ്ങില്‍ ആര്‍ ടി ക്ലസ്റ്റര്‍ ഓഫീസര്‍ ടി എ ഉബൈദ്, എ ടി അസി ക്ലസ്റ്റര്‍ ഓഫീസര്‍ കെ ജി സുനില്‍, ഇന്‍സ്‌പെക്ടര്‍മാരായ എ ജി സജിത, കെ എ നാരായണന്‍, സൂപ്രണ്ട് രജിനി എന്നിവര്‍ പങ്കെടുത്തു.

അതേസമയം, നിലവിൽ കെ എസ് ആ ര്‍ടി സിയുടെ ഏകദേശം 836 വണ്ടികള്‍ ഷെഡ്ഡില്‍ കിടക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതില്‍ 80 വണ്ടി ഉടനെ തന്നെ പണിയെല്ലാം തീര്‍ത്ത് ഇറക്കും. 2001ല്‍ മന്ത്രിയായിരുന്നപ്പോള്‍ കട്ടപ്പുറത്ത് 600 വണ്ടിയായിരുന്നു ഉണ്ടായിരുന്നത്. ഈ 836 വണ്ടികളും സര്‍വീസ് തുടങ്ങുന്നതോടെ കളക്ഷനും വര്‍ധിക്കും. കെ എസ് ആർ ടി സി തിരുവനന്തപുരം ജില്ലകളിലെ ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി തുടങ്ങിയതിനെ കുറിച്ചും മന്ത്രി പറഞ്ഞു.

അടുത്തതായി കൊല്ലം ജില്ലയിലേക്ക് കടക്കും. പിന്നീട് എല്ലാ ജില്ലകളിലേക്കും വരും. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ജില്ലകളിലും ഇത് നടപ്പാക്കി കഴിഞ്ഞാല്‍ ഒരു ദിവസം 40 മുതല്‍ 50 ലക്ഷം വരെ ഡീസലില്‍ ലാഭിക്കാൻ കഴിയുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.