രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ് ആയ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

single-img
24 April 2023

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ് ആയ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും.

കൊച്ചിയുടെയും പത്ത് ദ്വീപുകളുടേയും ജലഗതാഗതം പുതിയ കാലത്തിന് ചേര്‍ന്നവിധം നവീനമാക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2016ല്‍ നിര്‍മാണം തുടങ്ങി മൂന്ന് വര്‍ഷം കൊണ്ട് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രാരംഭഘട്ടത്തില്‍ എട്ട് ബോട്ടുകളാകും സര്‍വീസ് നടത്തുക. ഹൈക്കോടതി ടെര്‍മിനല്‍ മുതല്‍ വൈപ്പിന്‍ വരെയാകും ആദ്യ സര്‍വീസ്. 20 രൂപയാണ് കുറഞ്ഞ നിരക്ക് , കൂടിയത് 40 രൂപ. മെട്രോ സ്റ്റേഷനുകള്‍ക്ക് സമാനമായാണ് ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

എഎഫ്സി ഗേറ്റുകള്‍, വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവല്‍ നിലനിര്‍ത്താനാകുന്ന ഫ്ലോട്ടിംഗ് പോണ്ടൂണുകളും വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്.കൊച്ചിന്‍ ഷിപ്‍യാര്‍ഡില്‍ നിര്‍മ്മിച്ച ഇലക്‌ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഒരു ബോട്ടിന് 7.5 കോടിയാണ് നിര്‍മാണ ചെലവ്. വൈദ്യുതി ബാറ്ററിയിലും ഡീസല്‍ ജനറേറ്ററിലും ബോട്ട് പ്രവര്‍ത്തിപ്പിക്കാനാകും. നൂറ് ശതമാനം ചാര്‍ജ് ചെയ്യാന്‍ വേണ്ട സമയം 20 മിനുട്ടാണ്. ഒരു മണിക്കൂര്‍ ഓടിക്കാനാകും.നാളെ രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് പ്രധാനമന്ത്രി വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്യും. കൊച്ചിയിലും അതേസമയം തന്നെ ഉദ്ഘാടന സര്‍വീസ് ഉണ്ടാകും. ബുധനാഴ്ച മുതലാണ് റെഗുല‌ര്‍ സര്‍വീസ് തുടങ്ങുക.