പ്രചാരണത്തിനിടെ യുവതിയെ ചുംബിച്ചു; ബിജെപി എംപി വിവാദത്തിൽ

single-img
10 April 2024

പശ്ചിമ ബംഗാളിൽ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാണത്തിനിടെ ബിജെപി സ്ഥാനാര്‍ഥി ഖഗന്‍ മുര്‍മു യുവതിയെ ചുംബിച്ചത് വിവാദമായി. സംസ്ഥാനത്തെ നോര്‍ത്ത് മാള്‍ഡ മണ്ഡലം ലോക്സഭാ സ്ഥാനാര്‍ത്ഥിയും ബിജെപി എംപിയുമായ ഖഗന്‍ മുര്‍മുവാണ് പ്രചാരണത്തിനിടെ യുവതിയുടെ കവിളില്‍ ചുംബിച്ചത്.

ശ്രീഹിപൂര്‍ എന്ന ഗ്രാമത്തില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം. ഖാഗന്‍ മുര്‍മു സ്ത്രീയെ ചുംബിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നാലെ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തി. ‘നിങ്ങള്‍ ഇപ്പോള്‍ കണ്ടത് വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഞങ്ങള്‍ വ്യക്തമാക്കാം. അതെ, ഇത് ബിജെപി എംപിയും മാള്‍ഡ ഉത്തര്‍ സ്ഥാനാര്‍ത്ഥിയുമായ ഖഗന്‍ മുര്‍മു ആണ്.

തന്റെ പ്രചാരണ പാതയില്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയെ ചുംബിക്കുന്നു. വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിക്കുന്ന നേതാക്കള്‍ വരെയുള്ള പാര്‍ട്ടിയാണത്. ബിജെപി ക്യാമ്പില്‍ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാരുടെ ക്ഷാമമില്ല. അവര്‍ അധികാരത്തില്‍ വന്നാല്‍ എന്തുചെയ്യുമെന്ന് സങ്കല്‍പ്പിക്കുക’ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ‘എക്‌സി’ലെ വിമര്‍ശന കുറിപ്പ്.

വോട്ട് ചോദിക്കുമ്പോൾ ഇതുപോലെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍, വിജയിച്ചതിന് ശേഷം ബിജെപിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മാള്‍ഡ ജില്ല വൈസ് പ്രസിഡന്റ് ദുലാല്‍ സര്‍ക്കാര്‍ ചോദിക്കുന്നു . എന്നാല്‍, യുവതിയെ ‘തന്റെ കുട്ടിയെ’ പോലൈ കണ്ടാണ് ചുംബിച്ചതെന്ന് മുര്‍മു പ്രതികരിച്ചു. ‘ഒരു കുട്ടിയെ ചുംബിക്കുന്നതില്‍ തെറ്റില്ല. ഇത് തികച്ചും അടിസ്ഥാന ഗൂഢാലോചനയാണ്. അവര്‍ക്ക് അത്ര മോശം മൂല്യങ്ങളുണ്ട്’ ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞു.