കുടുംബവാഴ്ചയിലും അഴിമതിയിലും ബീഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപ്പിക്കുന്ന തരത്തിലാണിപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാർ: പ്രധാനമന്ത്രി

single-img
21 April 2024

കേന്ദ്രസർക്കാർ സാമ്പത്തിക വിഹിതം നൽകാതെ ഞെരുക്കുന്നു എന്ന കേരളത്തിന്റെ വാദം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ യുപിഎ ഭരണകാലത്ത് കേരളത്തിന് 46,000 കോടി നൽകിയ ഇടത്ത് ഇപ്പോഴത്തെ സർക്കാർ ഒരുലക്ഷത്തി അൻപതിനായിരം കോടി രൂപ നൽകിയെന്ന് മോദി പറഞ്ഞു.

കേന്ദ്രസർക്കാർ സാമ്പത്തിക വിഹിതം നൽകുന്നില്ല എന്ന കേരളത്തിന്റെ വാദം തെറ്റാണ് എന്ന് അദ്ദേഹം പറഞ്ഞു. യുപിഎ കാലത്ത് വിഹിതമായി കേരളത്തിന് നൽകിയത് 46,000 കോടി രൂപയാണ്. ഈ സർക്കാർ ഒന്നര ലക്ഷം കോടി രൂപ സംസ്ഥാന വിഹിതമായി നൽകി. കേസിനുപോയ കേരള സർക്കാർ സുപ്രീംകോടതിയുടെ ശകാരം ഏറ്റുവാങ്ങിയെന്നും കേന്ദ്രത്തിനെതിരെ കോടതികയറുക എന്നത് ഫാഷനായിമാറിയെന്നും മോദി പറഞ്ഞു.

അതേപോലെ തന്നെ കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണ് കേരളത്തിലെ പിണറായി സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തതയുണ്ട്. പിണറായിക്കെതിരായ ആരോപണങ്ങളിൽ മോദി ശക്തമായ നടപടി എടുക്കുന്നില്ല എന്ന ആരോപണത്തിൽ കഴമ്പില്ല. സ്വതന്ത്ര അന്വേഷണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

നേരത്തെയൊക്കെ സിപിഎമ്മിനെതിരെ കുടുംബവാഴ്ച ആരോപണം ഉണ്ടാകാറില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ പിണറായി സർക്കാർ കുടുംബവാഴ്ചയിലും അഴിമതിയിലും ആണ്ടുപോയി. കുടുംബവാഴ്ചയിലും അഴിമതിയിലും ബീഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപ്പിക്കുന്ന തരത്തിലാണിപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും മോദി പറഞ്ഞു.