കേരള സ്റ്റോറി ചര്‍ച്ചകള്‍ ഇവിടെ അവസാനിപ്പിക്കണം; ആ ചൂണ്ടയില്‍ വീഴരുത്: വിഡി സതീശന്‍

single-img
9 April 2024

കേരളത്തിനെതിരായ സംഘപരിവാർ പ്രോപഗണ്ട സിനിമയായ ദി കേരള സ്റ്റോറിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരും ആ ചൂണ്ടയില്‍ വീഴരുതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേപോലെ തന്നെ കാപട്യത്തിന്റെ പേരാണ് പിണറായി. പൗരത്വ ഭേദഗതിയില്‍ മാത്രം ചര്‍ച്ച ഒതുക്കാം എന്ന് പിണറായി കരുതേണ്ട. സിഎഎക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ആദ്യം പിന്‍വലിക്കട്ടെയെന്നും വിഡി സതീശന്‍ പറഞ്ഞു.

ജനങ്ങൾക്ക് നൽകുന്ന സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ഔദാര്യമാണോ എന്ന് പിണറായി വ്യക്തമാക്കണം. ഇതൊരു അവകാശമല്ലെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ നിലപാടെടുത്തത്. ഇന്ത്യയിൽ ആകെ .19 സീറ്റില്‍ മാത്രം മത്സരിക്കുന്ന സിപിഎം ആണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.

യുഎപിഎ പിന്‍വലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം രാജ്യത്ത് ആദ്യം യുഎപിഎ ചുമത്തിയ സംസ്ഥാനം കേരളമാണ്. ബിജെപിക്കാര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ മാത്രമേ പിണറായിക്ക് മടിയുള്ളൂവെന്നും സതീശന്‍ പറഞ്ഞു.

അനില്‍ ആന്റണിക്കെതിരായ എകെ ആന്റണിയുടെ പ്രസ്താവനയോടും സതീശന്‍ പ്രതികരിച്ചു. എകെ ആന്റണി സ്വീകരിച്ചത് മഹിതമായ നിലപാടാണ്. അദ്ദേഹത്തെ ചെളിവാരി എറിയാന്‍ ആരും നോക്കേണ്ട. മത -ഭാഷാ ന്യൂനപക്ഷങ്ങളോടുള്ള നിലപാട് പ്രകടനപത്രിയില്‍ കോണ്‍ഗ്രസ് കൃത്യമായി പറയുന്നുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.