കെ സുരേന്ദ്രന്‍ കൊടും വര്‍ഗീയ വിഷം: ഡിവൈഎഫ്‌ഐ

single-img
13 November 2023

കോഴിക്കോട് നടന്ന ഇസ്രായേൽ വിരുദ്ധ- പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തവരെ വര്‍ഗീയമായും വംശീയമായും അധിക്ഷേപിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കൊടും വര്‍ഗീയ വിഷമെന്ന് ഡിവൈഎഫ്‌ഐ. സിപിഐഎം കോഴിക്കോട്ടു സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വേദിയില്‍ അധികവും ‘ഊശാന്‍ താടിക്കാരും മറ്റേത്താടിക്കാരും അരിപ്പത്തൊപ്പിക്കാരും’ ആയിരുന്നുവെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയൻ മൊല്ലാക്കമാരെ മാത്രം വിളിച്ചാണ് പലസ്തീന്‍ അനുകൂല സമ്മേളനം സംഘടിപ്പിച്ചതെന്നും സിപിഎമ്മിന്റെ പേര് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മൗലവിയാണോ എന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചിരുന്നു. സംഘപരിവാറിന്റെ ഇസ്രയേലി വിധേയത്വ നിലപാടിന്റെ തുടര്‍ച്ചയായാണ് കെ സുരേന്ദ്രന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.

സംസ്ഥാനത്തിന്റെ സാമൂഹ്യ മണ്ഢലത്തില്‍ യാതൊരു വിലയുമില്ലാത്ത, രാഷ്ട്രീയ മാലിന്യമായ കെ സുരേന്ദ്രന്റെ വിഭാഗീയ പ്രസ്താവന വിഷലിപ്തമായ അവരുടെ രാഷ്ട്രീയ ആശയങ്ങളുടെ പ്രതിഫലനമാണ്. വേഷവും രൂപവും പ്രദേശവും പറഞ്ഞ് വംശീയ-വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ച കെ സുരേന്ദ്രനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും സുരേന്ദ്രനെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വംശീയ വെറി പൂണ്ട സുരേന്ദ്രന്റ ജല്പനം കേരളത്തിന്റെ മതനിരപേക്ഷ മനസുകളെ മുറിപ്പെടുത്തുന്നതും, മുസ്ലീം മതവിഭാഗത്തെ ഇടിച്ചു താഴ്ത്തുന്നതും, ഭരണഘടന അനുവദിച്ച വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റവുമാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.