വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലെ അവഗണനയില്‍ രൂക്ഷ പ്രതികരണവുമായി കെ മുരളീധരന്‍

single-img
31 March 2023

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലെ അവഗണനയില്‍ രൂക്ഷ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. ചടങ്ങില്‍ തന്നെ മനഃപൂര്‍വം അവഗണിക്കുകയായിരുന്നു.

കെപിസിസി മുന്‍ പ്രസിഡന്റായിട്ടും തനിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല. പാര്‍ട്ടി മുഖപത്രം വീക്ഷണത്തിലെ സപ്ലിമെന്റിലും തന്റെ പേരില്ലെന്ന് മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു.മൂന്ന് മുന്‍ കെപിസിസി പ്രസിഡന്റുമാരാണ് ചടങ്ങില്‍ പങ്കെടുത്തത്. താനും രമേശ് ചെന്നിത്തലും എംഎം ഹസ്സനും. ഇതില്‍ രമേശ് ചെന്നിത്തലയും എംഎം ഹസനും പ്രസംഗിച്ചു. തനിക്ക് മാത്രം അവസരം നല്‍കിയില്ല. സ്വാഭാവികമായും അവഗണനയുടെ ഭാഗമായിരിക്കുമല്ലോ. അതിനെന്താണ് കാരണമെന്ന് അറിയില്ല.

കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ പങ്കെടുക്കേണ്ടത് ആവശ്യമാണ്. പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഉണ്ടെന്ന് അറിയിച്ചതുമാണ്. വീക്ഷണത്തിന്റെ സപ്ലിമെന്റിലും തന്റെ പേരില്ല. ബോധപൂര്‍വം മാറ്റിനിര്‍ത്തിയതാണ്. തന്റെ സേവനം പാര്‍ട്ടിക്കുവേണ്ടെങ്കില്‍ വേണ്ട. സ്വരം നന്നായിരിക്കുമ്ബോള്‍ പാട്ടുനിര്‍ത്താന്‍ തയ്യാറാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.

പാര്‍ട്ടിയാണ് തന്നെ ഈ സ്ഥാനങ്ങളിലേക്ക് എത്തിച്ചത്. പാര്‍ട്ടിക്ക് തുടര്‍ന്ന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ അറിയിച്ചാല്‍ മതി. അങ്ങനെയെങ്കില്‍ തുടര്‍ന്ന് ഒന്നിലേക്കും ഇല്ലെന്ന് കെസി വേണുഗോപാലിനെയും കെ സുധാകരനെയും അറിയിച്ചിട്ടുണ്ട്. ഇവരുടെ മറുപടി എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘ഒരാള്‍ ഒഴിഞ്ഞാല്‍ അത്രയും സുഖം എന്നു കരുതുന്നവരോട് പറഞ്ഞിട്ട് എന്താ കാര്യം’ എന്നായിരുന്നു പ്രതികരണം. തനിക്കു മാത്രമല്ല, മുമ്ബ് കെ കരുണാകരനും ഇതുപോലുള്ള അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.