പ്രകോപനപരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ‘ബാസ്റ്റഡ്’ പോലുള്ള അസഭ്യവാക്കുകൾ അശ്ലീലമായി കണക്കാക്കാനാവില്ല: സുപ്രീം കോടതി

പ്രകോപനപരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ബാസ്റ്റഡ് പോലുള്ള അസഭ്യവാക്കുകൾ അശ്ലീലമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 294(ബി) വകുപ്പ് പ്രകാരം, അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നത് കൊണ്ടുമാത്രം അശ്ലീലമാകില്ലെന്ന് ജസ്റ്റിസുമാരായ പമിദിഗന്ധം ശ്രീ നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
തമിഴ്‌നാട്ടിൽ 2014ലുണ്ടായ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് രണ്ട് പേരുടെ അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. തർക്കത്തിനിടെ ബാസ്റ്റഡ് എന്ന വാക്ക് ഉപയോഗിച്ചെന്ന കാണിച്ചാണ് കോടതിയെ സമീപിച്ചത്. ഐപിസി 294-ാം വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യവും ചുമത്തിയിട്ടില്ലെന്ന് പ്രതി സുപ്രീം കോടതിയിൽ വാദിച്ചു. അധിക്ഷേപകരമായ ഭാഷയാണ് വകുപ്പിന് ആധാരമെന്നും കോടതിയെ അറിയിച്ചു.
അശ്ലീലമെന്നാൽ കേവലം വ്യക്തികളെ അലോസരപ്പെടുത്തുന്നതോ അരോചകമായതോ ആയ വാക്കുകളല്ല. ഒരു വ്യക്തിയിൽ ലൈംഗികമോ കാമവികാരമോ ഉണർത്താൻ പ്രേരിപ്പിക്കുന്ന പ്രവൃത്തികളോ വാക്കുകളോ ആണ് എന്ന് കോടതി വ്യക്തമാക്കി. ഒരു വ്യക്തിക്ക് അസഭ്യം നിറഞ്ഞ ഭാഷ അരോചകവും, അസ്വാഭാവികവും, മര്യാദയില്ലാത്തതും, അനുചിതവുമാണെന്ന് തോന്നിയേക്കാം, എന്നാൽ അത് അശ്ലീലം ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


