ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഭൂമിയുടെ ന്യായവിലയും നികുതിയും കൂട്ടും

single-img
29 January 2023

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഭൂമിയുടെ ന്യായവിലയും നികുതിയും കൂട്ടും. ഭൂവിനിയോഗത്തിന് അനുസരിച്ച്‌ നികുതി നിശ്ചയിക്കുന്ന പുതിയ രീതിയും നിലവില്‍ വരാനിടയുണ്ട്.

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കാലോചിതമായി പുനര്‍നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും നാളിത് വരെ നടപടികളൊന്നും ആയിട്ടില്ല

ഗ്രാമ പഞ്ചായത്ത് പരിധിയില്‍ കുറഞ്ഞ ഭൂനികുതി നിലവില്‍ അഞ്ച് രൂപ. മുന്‍സിപ്പാലിറ്റിയില്‍ 10 ഉം കോര്‍പറേഷനില്‍ 20 ഉം. ഇത് തീരെ കുറഞ്ഞ നിരക്കെന്ന് വിലയിരുത്തിയാണ് വരുമാന വര്‍ധന കൂടി മുന്നില്‍ കണ്ട് നികുതി കൂട്ടുന്നത്. ഭൂമിയുടെ ന്യായവിലയിലും ഉണ്ടാകും ചുരുങ്ങിയത് 10 ശതമാനത്തിന്റെ വര്‍ദ്ധനവ്. സാമ്ബത്തിക ഞെരുക്കം മറികടക്കാന്‍ വരുമാനം കൂട്ടാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ബജറ്റില്‍ മുന്‍തൂക്കമുണ്ടാകും. അതില്‍ പ്രധാനം നികുതി നിരക്കാണ്. കഴിഞ്ഞ ബജറ്റില്‍ കണക്കാക്കിയ നികുതി വരുമാനം വെറും 509 കോടി രൂപ. മറ്റ് സംസ്ഥാനങ്ങളില്‍ പിരിച്ചെടുക്കുന്ന നികുതിയുടെ നാലിലൊന്ന് പോലും കേരളത്തിലില്ലെന്ന ന്യായീകരണമാണ് സര്‍ക്കാരിന്.

വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിക്ക് നികുതി നിരക്കും കൂടും. ഭൂ വിനിയോഗത്തിന് അനുസരിച്ച്‌ നികുതി നിരക്ക് ക്രമീകരിക്കണമെന്ന നിര്‍ദ്ദേശം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടില്‍ ഉണ്ട്. നടപ്പാക്കണമെങ്കില്‍ റവന്യു വകുപ്പിന്റെ സഹകരണം കൂടി വേണം. സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കണക്കാക്കുന്നതില്‍ വലിയ അശാസ്ത്രീയത നിലവിലുണ്ട്. മാറിയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ ന്യായവില പുനര്‍നിര്‍ണ്ണയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു വര്‍ഷത്തിനിടെ കമ്മിറ്റി ഒരിക്കലോ മറ്റോ യോഗം ചേര്‍ന്നതല്ലാതെ ഒന്നും നടന്നിട്ടില്ല. ഭൂമിയുടെ ന്യായ വിലയുടെ നിശ്ചിത ശതമാനമായി നികുതി നിശ്ചയിക്കണമെന്ന നിര്‍ദ്ദേശം ഏറെ കാലമായി ധനവകുപ്പിന് മുന്നിലുണ്ടെങ്കിലും അതും പരിഗണിക്കാന്‍ ഇടയില്ലെന്നാണ് സൂചന.