മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാതെ ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാകില്ല; വംശഹത്യാ ആഹ്വാനവുമായി വിവാദ ഹിന്ദുത്വ പുരോഹിതൻ ബജ്‌റങ് മുനി

single-img
19 February 2023

രാജ്യത്ത് മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നൽകി വിവാദ ഹിന്ദുത്വ പുരോഹിതൻ ബജ്‌റങ് മുനി. മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാതെ ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാകില്ലെന്ന് നേരത്തെ തന്നെ മുസ്‌ലിം വിദ്വേഷ പ്രസംഗങ്ങളിലൂടെ ഏറെ കോളിളക്കം സൃഷ്ടിച്ച ബജ്‌റങ് മുനി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുതിയ വിഡിയോയിൽ പറയുന്നു.

‘ഭാരതം നേരത്തെ ഹിന്ദു രാഷ്ട്രമായിരുന്നു. പക്ഷെ പിന്നീട് , മുസ്ലിങ്ങൾ ഇന്ത്യ ഭരിച്ചപ്പോൾ സ്വീകരിച്ച അതേ രീതി തന്നെ ഹിന്ദുരാഷ്ട്രം യാഥാർത്ഥ്യമാക്കാൻ ഹിന്ദുക്കളും പിന്തുടരണം. മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നതുവരെ ഹിന്ദുരാഷ്ട്രം സാധ്യമാകില്ല. ഹിന്ദുവിനെ ഉണർത്തിയാലും ആഹ്വാനം ചെയ്താലുമൊന്നും ഹിന്ദുരാഷ്ട്രമുണ്ടാകില്ല’-വീഡിയോയിൽ ബജ്‌റങ് പറയുന്നു.

ഖൈറാബാദിലുള്ള മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദാസീൻ ആശ്രമത്തിന്റെ തലവനാണ് ബജ്‌റങ്. വിവാദ ആഹ്വാനമടങ്ങിയ പുതിയ വിഡിയോ പുറത്തുവന്നതോടെ ബജ്‌റങ്ങിനെ പോലീസ് എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്. 2022 ഏപ്രിലിൽ മുസ്ലിങ്ങളായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്ത കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.