മുഖ്യമന്ത്രി പദവിയുടെയോ പേരിലല്ല ബിജെപി വിട്ടത്; ബിജെപി തന്നെ അപമാനിച്ചാണ് ഇറക്കി വിട്ടതെന്ന് ഷെട്ടര്‍

single-img
1 May 2023

സീറ്റ് നല്‍കാതെ തഴഞ്ഞതുകൊണ്ടോ മുഖ്യമന്ത്രി പദവിയുടെയോ പേരിലല്ല ബിജെപി വിട്ടതെന്ന് ജഗദീഷ് ഷെട്ടര്‍.ബിജെപി തന്നെ അപമാനിച്ചാണ് ഇറക്കി വിട്ടതെന്ന് ഷെട്ടര്‍ പറഞ്ഞു. പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം മുമ്ബ് കര്‍ണാടകയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ വിളിച്ചു സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് കത്തെഴുതിത്തരാന്‍ പറഞ്ഞു. വേണമെങ്കില്‍ മാതൃക അയക്കാം, അതില്‍ ഒപ്പിട്ട് തരണമെന്നാണ് പറഞ്ഞത്. വളരെ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും മുതിര്‍ന്ന നേതാക്കളെ കൈകാര്യം ചെയ്യാന്‍ പ്രധാന് അറിയില്ലെന്നും ഷെട്ടര്‍ പറഞ്ഞു. മുറിവേറ്റത് തന്റെ ആത്മാഭിമാനത്തിനാണ്. നേരത്തേ മര്യാദയ്ക്ക് പറഞ്ഞെങ്കില്‍ താന്‍ മത്സരത്തില്‍ നിന്ന് മാറിയേനേ. ഇവിടെ മുറിവേറ്റത് ആത്മാഭിമാനത്തിനാണ്. എന്നെയും മണ്ഡലത്തിലെ ജനത്തെയും അപമാനിച്ചു. ബിജെപി തോറ്റാല്‍ കാരണക്കാര്‍ ബി എല്‍ സന്തോഷും കൂട്ടരുമാണ്. ബി എല്‍ സന്തോഷ് വ്യക്തിതാല്‍പര്യങ്ങളുടെ പേരില്‍ ബിജെപിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുകയാണ്. കര്‍ണാടക ബിജെപിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും. ദിവസം തോറും ബിജെപിയുടെ പ്രഭാവം മങ്ങുന്നുവെന്നും കര്‍ണാടകയില്‍ 140-150 സീറ്റ് വരെ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും ഷെട്ടര്‍ കൂട്ടിച്ചേര്‍ത്തു.