ഹർഭജൻ സിംഗിന് ഇസ്ലാം സ്വീകരിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഇൻസമാം ഉൾ ഹഖ്

single-img
15 November 2023

മുൻ പകിസ്ഥാൻ ക്യാപ്റ്റനും ഇത്തവണത്തെ ലോകകപ്പ് സെലക്ഷൻ കമ്മിറ്റി ചെയർമാനമായിരുന്ന ഇൻസമാം ഉൾ ഹക് വിവാദമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്. മുൻ ഇന്ത്യൻ താരമായിരുന്ന ഹർഭജൻ സിംഗ് ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന പ്രസ്താവനയാണ് ഇൻസമാം ഇന്ന് നടത്തിയത്.

ഹർഭജൻ സിംഗിനെ മൗലാന താരിഖ് ജമീൽ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും ഇസ്ലാം സ്വീകരിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നുവെന്നുമാണ് ഇൻസമാം പറഞ്ഞത് . ‘മൗലാന താരിഖ് ജമീൽ എല്ലാ ദിവസവും ഞങ്ങളെ കാണാൻ വരുമായിരുന്നു. അവിടെ നിസ്കരിക്കാൻ ഒരു മുറിയുണ്ടായിരുന്നു. നിസ്കാരം കഴിഞ്ഞ് അദ്ദേഹം ഞങ്ങളോട് സംസാരിക്കും.

ആദ്യത്തെ ഒന്നുരണ്ടു ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ ഇർഫാൻ പത്താനെയും സഹീർ ഖാനെയും മുഹമ്മദ് കൈഫിനെയും നിസ്കരിക്കാൻ വിളിച്ചു. ക്ഷണത്തെ സ്വീകരിക്കുകയും അവർ വരികയും ചെയ്തു. ഇവരോടൊപ്പം രണ്ടുമൂന്ന് ഇന്ത്യൻ താരങ്ങൾ കൂടി ചേരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ അവർ നിസ്കരിച്ചിരുന്നില്ല. പക്ഷേ മൗലാനയെ ശ്രദ്ധിക്കാറുണ്ടായിരുന്നു.´- ഇൻസമാം ഒരു വീഡിയോയിൽ വ്യക്തമാക്കി.

മൗലാന എന്തു പറഞ്ഞാലും ഞാനത് സ്വീകരിക്കണമെന്നായിരുന്നു എൻ്റെ ഹൃദയം എന്നോട് പറഞ്ഞിരുന്നതെന്ന് ഹർഭജൻ ഒരിക്കൽ തന്നോട് വ്യക്തമാക്കിയതായും ഇൻസമാം പറയുന്നു. . അങ്ങനെയെങ്കിൽ നിങ്ങൾ അങ്ങനെതന്നെ ചെയ്യാൻ താൻ പറഞ്ഞതായും ഇൻസമാം പറയുന്നു. അതിൽ നിന്ന് നിങ്ങളെ ആരാണ് തടയുന്നതെന്നും താൻ ചോദിച്ചതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം മതം പിന്തുരാത്ത നമ്മളെ കുറ്റക്കാരായി കാണണമെന്നാണ് ഹർഭജൻ തന്നോടു പറഞ്ഞതെന്നും ഇൻസമാം ഉൾ ഹക് വെളിപ്പെടുത്തുന്നു.

എന്നാൽ, ഇൻസമാമിൻ്റെ ഈ ആരോപണങ്ങൾക്ക് എതിരെ ഹർഭജൻ സിംഗ് രംഗത്തെത്തി. താനുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഇൻസമാം പറയുന്നതെന്ന് ഹർഭജൻ എക്സിലെ ട്വീറ്റിൽ വ്യക്തമാക്കി. എന്ത്തരം മരുന്ന് കഴിച്ചിട്ടാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് അറിയില്ല. ഒരു ഇന്ത്യക്കാരനും സിഖുകാരനുമായതിൽ തനിക്ക് അഭിമാനം തോന്നുന്നുവെന്നും ഹർഭജൻ പറഞ്ഞു.