ചോരയും നീരും കൊടുത്താണെങ്കിലും റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ അനുമതി നല്‍കിയത്: കെ സുധാകരൻ

single-img
16 November 2023

കോണ്‍ഗ്രസ് പാർട്ടി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ചരിത്ര സംഭവമാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. അരലക്ഷം പേര്‍ പങ്കെടുക്കും. രാഷ്ട്രീയ,സാമൂഹ്യ,സമുദായ സംഘടനാ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും.

സിപിഎമ്മിനെ വിറളിപിടിപ്പിച്ചതുകൊണ്ടാണ് റാലി ഭരണകൂടത്തെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ചത്. ചോരയും നീരും കൊടുത്താണെങ്കിലും റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ റാലിക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 23ന് വൈകുന്നേരം 4.30ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന റാലിയില്‍ എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തും. കെ.സി. വേണുഗോപാല്‍ ഐക്യദാര്‍ഢ്യ റാലിയോട് അനുബന്ധിച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. പലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ചൂഷണം ചെയ്ത് സി.പി എം അവസാരവാദ പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസിന് എക്കാലവും പലസ്തീന്‍ ജനതയോടൊപ്പം അടിയുറച്ചു നിന്ന ചരിത്രമാണുള്ളത്.

അറബ് ജനതയുടെ മണ്ണാണ് പലസ്തീന്‍ എന്ന് മഹാത്മ ഗാന്ധിജി വ്യക്തമാക്കിയ നിലപാടിലൂന്നിയ നയവും സമീപനവുമാണ് അന്നുമുതല്‍ ഇന്നോളം കോണ്‍ഗ്രസും കോണ്‍ഗ്രസ് സര്‍ക്കാരുകളും സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ച ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളെ തിരുത്താന്‍ ദേശീയതലത്തില്‍ പ്രാപ്തമായ സംഘടനയും കോണ്‍ഗ്രസ് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.