അതിഥി തൊഴിലാളികളെ കുറിച്ച് വിശദമായ സര്‍വെ നടത്താന്‍ സര്‍ക്കാര്‍ തയാറാകണം: കെ സുധാകരൻ

single-img
1 August 2023

എറണാകുളം ജില്ലയിലെ ആലുവയില്‍ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായിയോ കൊലപ്പടുത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി.

ആലുവയിൽ നടന്ന സംഭവത്തിലെ പ്രതി അസഫാക് അലമിന് 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ജയിലിടയ്ക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ക്രിമിനല്‍ പശ്ചാത്തലവുമുണ്ട്. സമീപകാലത്ത് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെട്ട പല ക്രിമിനല്‍ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

കേരളത്തിലെ 31 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളില്‍ എത്ര പേര്‍ ഇതുപോലെയുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് എന്ന് ആശങ്ക ഉയരുന്നു. ഇവരുടെ കൃത്യമായ എണ്ണമോ, പശ്ചാത്തലമോ ഒന്നും സര്‍ക്കാരിന്റെ പക്കലില്ല. 5 ലക്ഷം പേര്‍ മാത്രമാണുള്ളത് എന്ന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കും 31 ലക്ഷം പേരുണ്ടെന്ന അനൗദ്യോഗിക കണക്കും തമ്മിലുള്ള പൊരുത്തക്കേട് മാത്രം മതി ഈ വിഷയത്തെ സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസിലാക്കാന്‍.

2016- 2022 കാലയളവില്‍ 159 അതിഥി തൊഴിലാളികള്‍ കൊലക്കേസ് പ്രതികളായിട്ടുണ്ട് എന്ന കണക്കും ഞെട്ടലുളവാക്കുന്നതാണ്. കേരളത്തിൽ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നിലവില്‍ നിര്‍ബന്ധമല്ല. ഇവര്‍ക്ക് പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റും നിലവില്‍ ആവശ്യമില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സില്ല. അതിഥി തൊഴിലാളികളെ കുറിച്ച് വിശദമായ സര്‍വെ നടത്താന്‍ സര്‍ക്കാര്‍ തയാറാകണം.

ഇവരുടെ വ്യക്തമായ ഐഡന്റിറ്റി സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടാകണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒരു കാരണവശാലും സംസ്ഥാനത്ത് കാലുകുത്താന്‍ അനുവദിക്കരുത്. അങ്ങനെയുള്ളവരെ അടിയന്തരമായി പുറത്താക്കാനും നടപടി സ്വീകരിക്കണം.

ആലുവയില്‍ നിഷ്ഠൂരമായ സംഭവം ഉണ്ടായിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങിലും സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് ആരും ഉണ്ടായിരുന്നില്ല. ഉചിതമായ സാമ്പത്തിക സഹായവും നല്കിയില്ല. കേസന്വേഷണത്തില്‍ പോലീസിന്റെ വീഴ്ച വളരെ പ്രകടമായിരുന്നു. അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വലിയ സംഭാവനകള്‍ നല്കുന്നുണ്ട്. അതേസമയം സര്‍ക്കാരിന്റെ അഴകൊഴമ്പന്‍ നയംമൂലം ഇവരുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന പ്രശ്നങ്ങളും ജനങ്ങളുടെ ആശങ്കകളും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു സുധാകരന്‍ പറഞ്ഞു.