കേന്ദ്ര സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയത് ഇല്ലാത്ത അധികാരം ഉപയോഗിച്ചുകൊണ്ട്; പി ചിദംബരം സുപ്രീം കോടതിയിൽ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2022/11/p-chidambaram-1.gif)
തങ്ങൾക്ക് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ രാജ്യത്ത് നോട്ടു നിരോധനം നടപ്പാക്കിയതെന്ന് മുൻ ധനമന്ത്രി പി ചിദംബരം സുപ്രീം കോടതിയിൽ. ഇന്ത്യയിൽ റിസർവ്വ് ബാങ്ക് ചട്ടത്തിലെ എസ് ഇരുപത്തിയാറ് പ്രകാരം നിശ്ചിത സീരീസിലുള്ള നോട്ടുകൾ നിരോധിക്കാനേ കേന്ദ്രസർക്കാരിന് അധികാരമുള്ളു എന്ന് ചിദംബരം കോടതിയിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന് അഞ്ഞൂറിൻ്റേയും ആയിരത്തിൻ്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകൾ നിരോധിക്കാൻ വേറെ നിയമം കൊണ്ടു വരണമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങൾക്ക് ഇല്ലാത്ത അധികാരം ഇനിയും സർക്കാർ ഉപയോഗിക്കാതിരിക്കാനുള്ള കർശനം നിർദ്ദേശം കോടതി നല്കണമെന്നും ചിദംബരം വാദിച്ചു.
നിലവിലെ നിയമപ്രകാരം റിസർവ് ബാങ്കാണ് നോട്ടു നിരോധനത്തിന് ആദ്യം ശുപാർശ നല്കേണ്ടതെന്നും കേന്ദ്ര സർക്കാരല്ലെന്നും ചിദംബരം വ്യക്തമാക്കി. ആകെയുണ്ടായിരുന്ന പതിനേഴ് ലക്ഷം കോടിയുടെ നോട്ടിൽ പതിനഞ്ചര ലക്ഷം കോടി അസാധുവാക്കി മൗലികാവകാശത്തിലാണ് സർക്കാർ കടന്നുകയറിയതെന്നും ചിദംബരം ആരോപിച്ചു. നോട്ടുനിരോധനത്തെ എതിർത്തുള്ള ഹർജിയിൽ ഭരണഘടന ബഞ്ചിനു മുമ്പാകെയുള്ള വാദം തുടങ്ങിവച്ചാണ് പി ചിദംബരം ഇക്കാര്യം പറഞ്ഞത്.