കാട്ടാക്കട ആൾമാറാട്ട കേസ് പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖ് കീഴടങ്ങി

single-img
4 July 2023

തിരുവനന്തപുരം:  കാട്ടാക്കട ആൾമാറാട്ട കേസ് പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ട കേസിൽ പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് വിശാഖ്, രണ്ടാം പ്രതിയെ കോളജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. 

കോളജ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച വിദ്യാർത്ഥിനിക്ക് പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സർവ്വകലാശാലക്ക് പ്രിൻസിപ്പൽ കൈമാറിയത്. സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിൻസിപ്പലിനെയും സസ്പെന്റ് ചെയ്തിരുന്നു. കാട്ടാക്കട പൊലീസിൻെറ അന്വേഷണം മെല്ലെ പോകുന്നതിനിടെയാണ് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹർജിയിൽ ഉത്തരവുണ്ടാകുന്നവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞിരുന്നു. ജാമ്യ ഹർജി തള്ളിയ ശേഷമാണ് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചത്.