എൽദോസ് കുന്നപ്പിള്ളി ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം: ഹൈക്കോടതി

single-img
8 November 2022

ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസിന്റെ എൽദോസ് കുന്നപ്പിള്ളി എംഎൽഎ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി വ്യാഴാഴ്ച വരെ നീട്ടി. കേസിൽ വിശദമായി എംഎൽഎയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നുമടക്കം ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

കോടതി ഈ ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിയതിനെ തുടർന്നാണ് ഇടക്കാല ഉത്തരവും നീട്ടിയത്. രാവിലെ 9 മണിമുതൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്തനാണ് കോടതി നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി എൽദോസ് കുന്നപ്പിള്ളിയോട് സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അതേസമയം, തന്നെ എംഎൽഎ മർദ്ദിച്ചെന്ന പരാതികാരിയുടെ കേസിലും എൽദോസ് കുന്നപ്പിള്ളിക്ക് മുൻ‌കൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. അഭിഭാഷകൻറെ ഓഫീസിൽ വെച്ച് മർദ്ദിച്ചുവെന്ന കേസിൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം, നവംബർ 10 നും 11 നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രാജ്യമോ, സംസ്ഥാനമോ വിട്ടു പോകരുത് എന്നിവയാണ് ഉപാധികൾ. നേരത്തെ ബലാത്സംഗക്കേസിലും എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.