ലൈഫ് മിഷന്‍ കേസില്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും

single-img
26 February 2023

ലൈഫ് മിഷന്‍ കരാറിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും.

ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ അറിവോടെയെന്നാണ് സ്വപ്ന സുരേഷിന്‍റെ മൊഴി. അതേസമയം കള്ളപ്പണകേസില്‍ പാര്‍ട്ടി പരിശോധിക്കേണ്ട വിഷയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചപ്പോള്‍ കോഴ ഇടപാടിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ബിജെപിയും ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റോടെയാണ് ലൈഫ് മിഷന്‍ കരാറിലെ കള്ളപ്പണ കേസ് വീണ്ടും സര്‍ക്കറിനെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ ശിവശങ്കര്‍ ഇപ്പോള്‍ സര്‍ക്കാറിന്‍റെ ഭാഗമല്ലെന്ന് പറഞ്ഞ് ആരോപണത്തെ സിപിഎം പ്രതിരോധിക്കുന്പോഴാണ് നാളെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഇഡിയ്ക്ക് മുന്നിലെത്തുന്നത്. ലൈഫ് മിഷനിലെ കള്ളപ്പണ ഇടപാടില്‍ സിഎം രവീന്ദ്രനെ കരുക്കുന്ന നിരവധി ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്നയും 2019 സെപ്റ്റംബറില്‍ നടത്തിയ വാട്സ് ആപ് ചാറ്റില്‍ സിഎം രവീന്ദ്രനെ കൂടി വിളിക്കാന്‍ ശിവശങ്കര്‍ സ്വപ്നയോട് നിര്‍ദ്ദേശിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് സംഘം നീക്കിയത് എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭാഷണങ്ങള്‍.

സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ യൂണിടാക്കിന് ലൈഫ് മിഷന്‍ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ ചരട് വലികളിലും സിഎം രവീന്ദ്രന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്.ഈ സാഹചര്യത്തില്‍ കോഴപ്പണം പങ്കിട്ടത്തില്‍ പങ്ക് എന്ത് എന്നാണ് രവീന്ദ്രന്‍ വിശദീകരിക്കണ്ടിവരിക.

ശിവശങ്കറിന് ലഭിച്ച കൈക്കൂലിയില്‍ സിഎം രവീന്ദ്രന്‍റെ പങ്കുണ്ടോ എന്ന് തനിക്ക് അറിയില്ല എന്ന് സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കുന്നതിനാണ് ചോദ്യം ചെയ്യല്‍. അതേസമയം ലൈഫ് മിഷന്‍ കരാറിലെ കള്ളപ്പണ കേസില്‍ പാര്‍ട്ടി പരിശോധിക്കണ്ട വിഷയമൊന്നുമില്ലെന്നണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളപ്പണകേസില്‍ പങ്കാളിത്തമുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നു.രാവിലെ 10.30 നാണ് സിഎം രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകേണ്ടത്.