കോൺഗ്രസിനെ ‘പോൺഗ്രസ്’ എന്ന് ദേശാഭിമാനി പത്രത്തിൽ വിശേഷിപ്പിച്ചത് എംവി ഗോവിന്ദന്റെ അറിവോടെ: എംഎം ഹസൻ

single-img
18 April 2024

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുകയും മഹാത്മാ ഗാന്ധിജിയെ ആത്മാവിലേക്ക് ആവാഹിക്കുകയും ചെയ്ത കോൺഗ്രസിനെ ‘പോൺഗ്രസ്’ (അശ്ലീലകോൺഗ്രസ്) എന്ന് ഏപ്രിൽ 18ലെ ദേശാഭിമാനി പത്രത്തിൽ വിശേഷിപ്പിച്ചത്
സിപിഎം പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ അറിവോടെയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ.

ഇതിനെതിരേ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന് കമ്മീഷന് പരാതി നല്കിയെന്നും കമ്മീഷൻ അടിയന്തരമായി നടപടി എടുക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. സിപിഎം സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാർത്ത പാർട്ടി പത്രത്തിൽ വരില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളെയെല്ലാം ‘പോൺഗ്രസ’ എന്നു വിശേഷിപ്പിച്ച് കാർട്ടൂൺ സഹിതമാണ് എട്ടുകോളം വാർത്ത നിരത്തിയത്. വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടകരയിലെ യുഡിഎഫ് സ്ഥാനർത്ഥിക്കെതിരേ നുണബോംബ് പൊട്ടിച്ച് ചീറ്റിയതിന്റെ ചമ്മൽ ഒളിപ്പിക്കാനാണ് ഈ രീതിയിൽ പ്രചാരണം നടത്തുന്നത്. വടകരയിലെ വ്യാജവീഡിയോയുടെ ഉത്തരവാദിത്വം കോൺഗ്രസിന്റെ തലയിൽ വയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഹസൻ ആരോപിച്ചു.

പ്രതിപക്ഷ ഇന്ത്യാമുന്നണിയുടെ ഭാഗമായ സിപിഎമ്മിൽനിന്ന് ഇത്തരമൊരു സമീപനം തീരെ പ്രതീക്ഷിച്ചില്ല. അതേരീതിയിൽ മറുപടി പറയാത്തത് കോൺഗ്രസ് ഉന്നതമായ ജനാധിപത്യമൂല്യവും ധാർമികമൂല്യവും ഉയർത്തിപ്പിടിക്കുന്നതുകൊണ്ടാണെന്ന് ഹസൻ കൂട്ടിച്ചേർത്തു .