ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറി

single-img
30 January 2023

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂറുമാറിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ.

എല്‍ഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ സത്യസന്ധമായി കോടതിയില്‍ മൊഴി കൊടുക്കുന്നതിന് പകരം ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിന്‍്റെ വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെയാണ് കാഞ്ഞങ്ങാട് മാവുങ്കാലില്‍ വച്ച്‌ സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ഈ കൈയ്യുമായാണ് ചന്ദ്രശേഖരന്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചന്ദ്രശേഖരനൊപ്പം ആക്രമിക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് പ്രസിഡന്‍്ററുമായിരുന്ന ടി.കെ രവി അടക്കമുള്ള സാക്ഷികളാണ് കേസിന്‍്റെ വിചാരണയ്ക്കിടെ മൊഴി മാറ്റിയത്.

പ്രകാശ് ബാബുവിന്‍്റെ ഫേസ്ബുക്ക് പോസ്റ്റ് –

2016 ല്‍ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരന്‍ കയ്യില്‍ ബാന്‍ഡേജ്‌ഇട്ട് ബഹു.ഗവര്‍ണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ.ചിത്രം എല്ലാവരുടെയും മനസ്സില്‍ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി.,ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പില്‍ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു. പോലീസ് കേസെടുത്തു.ചാര്‍ജ്ജ് കൊടുത്തു. ആക്രമണം നടത്തിയ 12 ബി.ജെ.പി – ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉള്‍പ്പടെയുള്ള എല്ലാ സി.പി.എം പ്രവര്‍ത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്.

സാക്ഷികള്‍ ഇല്ലാത്തതിനാല്‍ തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആര്‍.എസ്.എസ്,ബിജെപി പ്രവര്‍ത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്…പരിഹാസൃമാണ്. സി.പി.എം. സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാന്‍ കരുതുന്നു.