ഈ വിധിയിലൂടെ സുപ്രീംകോടതി തങ്ങളുടെ വിശ്വാസ്യത ഉയർത്തുന്നില്ല ; ഹിൻഡൻബെർഗ് റിപ്പോർട്ടിലെ സുപ്രീംകോടതി വിധിയിൽ സിപിഎം

single-img
3 January 2024

അദാനിക്കെതിരെ മേരിക്ക ആസ്ഥാനമായ ഹിൻഡൻബെർഗ് പുറത്തുവിട്ട റിപ്പോർട്ടിന്മേൽ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധിയിൽ നിരാശ രേഖപ്പെടുത്തി സിപിഎം പിബി . വിവിധ കാരണങ്ങൾ കൊണ്ട് വിധിയിൽ നിരാശയുണ്ടെന്നു പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന പരാതികളിൽ അന്വേഷണം നടത്താത്തതിൽ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പോലൊരു സുപ്രധാന ഏജൻസി അനാസ്ഥ കാണിച്ചു എന്നാണ് സിപിഎം പറയുന്നത് .

2014ൽ തന്നെ ഡിആർഐ വിഷയത്തിൽ സെബിയോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നെന്നും, അത് സെബി കണക്കിലെടുത്തില്ലെ ന്നുമാണ് സിപിഎമ്മിന്റെ വിമർശനം. 2021ൽ സെബി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പാർലമെന്റിനെ കേന്ദ്ര സർക്കാർ അറിയിച്ചതാണ്. പക്ഷെ എങ്ങനെയാണ് സുപ്രീം കോടതിക്ക് മുന്നിൽ തങ്ങൾ ഹിൻഡൻബെർഗ് റിപ്പോർട്ടിന്മേൽ പ്രത്യേകിച്ച് അന്വേഷണമൊന്നും നടത്തുന്നില്ല എന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സെബിക്ക് പറയാൻ സാധിക്കുന്നതെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ ചോദിക്കുന്നത്.

ഈ വിശദീകരണം പ്രത്യേകിച്ച് ചോദ്യങ്ങളൊന്നുമില്ലാതെ സുപ്രീംകോടതി അംഗീകരിച്ചത് അത്ഭുതപ്പെടുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇത്രയും പരാതികൾ ഉയർന്നിട്ടും സെബി എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന ചോദ്യം ബാക്കിയാണ്. നിയമങ്ങളിൽ വലിയ തോതിൽ മാറ്റങ്ങൾ കൊണ്ടുവന്ന് കാര്യങ്ങൾ സെബി കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണെന്നും പോളിറ്റ് ബ്യൂറോ വിമർശിക്കുന്നു. സെബി അവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതികൾ അന്വേഷിക്കുന്നത് എന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതി കോടതിയിൽ പറഞ്ഞത്. വിദേശ നിക്ഷേപകരും അവരിൽ നിന്ന് പണം സ്വീകരിക്കുന്നവരും ആരാണെന്ന് മനസിലാക്കാൻ സാധിക്കാത്തതലത്തിൽ നിയമങ്ങൾ സങ്കീർണമാക്കിയ സെബിയുടെ നീക്കം കോടതി അംഗീകരിച്ചതിലും സിപിഎം നിരാശ പ്രകടിപ്പിക്കുന്നു.

വിവരങ്ങൾ പുറത്ത് വിട്ട ഹിൻഡൻബെർഗ് ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്താനും, നടപടി സ്വീകരിക്കാനും സർക്കാരിന് ധൈര്യം നൽകുന്നതാണെന്നും, ഈ വിധിയിലൂടെ സുപ്രീംകോടതി തങ്ങളുടെ വിശ്വാസ്യത ഉയർത്തുന്നില്ലെന്നും സിപിഎം വിമർശിക്കുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരംസിഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. ‘കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി’; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട് അദാനിക്കെതിരെയുള്ള ആരോപണത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജികൾ തള്ളിക്കൊണ്ട് ഇന്ന് രാവിലെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നത്.