മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി അധ്യക്ഷൻ കെ സുധാകരന് കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം

single-img
16 June 2023

കൊച്ചി : മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി അധ്യക്ഷൻ കെ സുധാകരന് കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം. കെ സുധാകരന്റെ അറസ്റ്റ്  ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. മുൻകൂർ ജാമ്യഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഹർജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. 

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പുകേസിൽ പ്രതിയാക്കിയതോടെയാണ് സുധാകരൻ നിയമവഴി തേടിയത്. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. അത് സാഹചര്യത്തിനനസരിച്ചേ പറയാൻ കഴിയൂ എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി.  ഇതോടെ ഹർജി സർക്കാരിന്‍റെ മറുപടിയ്ക്കായി ഈ മാസം ഇരുപത്തിയൊന്നിലേക്ക് മാറ്റി. മോൻസൻ മാവുങ്കലിന്‍റെ സാന്നിധ്യത്തിൽ സുധാകരൻ പത്തുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. 

മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എം പിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബ‍ർ 22 ന് മോന്‍സന്‍റെ കലൂരുലുള്ള വീട്ടിൽ വെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോള്‍ സുധാകരൻ എംപിയായിരുന്നില്ല. കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു. എന്നാൽ താൻ ചികിത്സാർത്ഥമാണ് മോൻസന്റെ വീട്ടിൽ പോയതെന്നായിരുന്നു സുധാകരന്റെ വിശദീകരണം.