കോൺഗ്രസ് ഈ വിജയത്തിൽ നിന്നും ഇനിയെങ്കിലും പാഠം ഉൾക്കൊള്ളണം: മുഖ്യമന്ത്രി

single-img
13 May 2023

കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നമ്മുടെ രാജ്യത്തിൻറെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി സർക്കാറിൻ്റെ രണ്ടാം വാർഷികാഘോഷം കൊല്ലം കണ്ണനല്ലൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യയിൽ ഒരു സംസ്ഥാനത്തും ബിജെപി ഇല്ല എന്ന വിജയം കരസ്ഥമാക്കിയ ദിവസമാണ് ഇന്ന്. കർണ്ണാടകയിലെ ജനങ്ങൾക്ക് ബിജെപിക്ക് തക്കതായ മറുപടി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ദിവസം കർണാടകയിൽ ക്യാമ്പ് ചെയ്തു.

ഈ ദിവസങ്ങളിൽ അര ഡസൻ റോഡ് ഷോകൾ നടത്തി.കർണാടക എത്രത്തോളം പ്രാധാന്യത്തോടെയാണ് ബിജെപി കണ്ടത് അതുപോലെ തന്നെ ജനങ്ങളും കണ്ടു. ജനങ്ങൾ സഹികെട്ട് നൽകിയ വിധിയാണിത്. ഗവൺമെന്റിന് എതിരായ വിധി എഴുത്താണ് കർണാടകയിലേക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതോടൊപ്പം തന്നെ കോൺഗ്രസ് ഈ വിജയത്തിൽ നിന്നും ഇനിയെങ്കിലും പാഠം ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണത്തെ ഓർത്ത് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. തോറ്റാലും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്.

അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്.ആ ദുരനുഭവം ആവർത്തിക്കാതിരിക്കാൻ ഉള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപി ഇനിയും ഭരണത്തിൽ വരരുതെന്ന വികാരം ശക്തമാണ്. ദീർഘകാലം കോൺഗ്രസ് ഒറ്റക്ക് രാജ്യം ഭരിച്ചു. അത് പഴയകാലമാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം അങ്ങനെയല്ല.

ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോൺഗ്രസും തയ്യാറാവേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ അയൽ സംസ്ഥാനങളിൽ എല്ലാം കോൺഗ്രസിൽ നിന്ന് വ്യത്യസ്ഥരായ പാർട്ടികളാണ് അധികാരത്തിലുള്ളത് ആ യാഥാർത്ഥ്യം കോൺഗ്രസ് ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപി ഒരിക്കൽക്കൂടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ അത് രാജ്യത്തിൻറെ സർവ്വനാശമായി മാറും. അത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് മുന്നിൽകണ്ട് ഓരോ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണം. അതിന് നല്ല ശ്രമങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം ശ്രമങ്ങൾക്കെല്ലാം കൂടുതൽ ഊർജ്ജം പകരുന്ന ജനവിധിയാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.