ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാൻ കോണ്‍ഗ്രസിന്റെ ക്ഷണം; സ്വീകരിക്കാൻ ബംഗാളിൽ സിപിഎം

single-img
6 December 2022

പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേ, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാനുള്ള കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിക്കാൻ സിപിഎം. കോണ്‍ഗ്രസുമായി സംസ്ഥാനത്തിൽ ഒരിക്കൽ കൂടി സഖ്യത്തിലെത്താനുള്ള സാധ്യതയെ കുറിച്ചും ഇടതുപാര്‍ട്ടിയില്‍ ആലോചനകള്‍ സജീവമാണ്.

യാത്ര ഡിസംബര്‍ 28നാണ് ആരംഭിക്കുകയും 55 ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യും. നേരത്തെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലാണ് മത്സരിച്ചത്. പിന്നീട് 2019 ലോക്‌സഭ തെരഞ്ഞെടുപ്പോടെ സഖ്യം തകരുകയായിരുന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഒന്നിച്ച് മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

‘കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ബംഗാൾ പതിപ്പ് പൂര്‍ണ്ണമായും ഒരു പാര്‍ട്ടി പരിപാടിയാണ്. അത് കൊണ്ട് ഞങ്ങള്‍ അതില്‍ പൂര്‍ണ്ണമായും പങ്കെടുക്കില്ല. എന്നാല്‍, അവര്‍ ഞങ്ങളെ ക്ഷണിച്ചാല്‍, ചിലപ്പോള്‍ ഞങ്ങള്‍ അതില്‍ ഭാഗമായി കൊണ്ട് മാനസികമായ പിന്തുണ നല്‍കും’, സംസ്ഥാനത്തെ ഒരു മുതിര്‍ന്ന സിപിഎം നേതാവ് ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. തൃണമൂലിനും ബിജെപിക്കുമെതിരെ പോരാടാന്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അത്യാവശ്യവുമാണ്. അതു കൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ്, യാത്രയുടെ ഭാഗമാവുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.