ഗര്‍ഭിണി ആയിട്ടാണോ ജീന്‍സും വലിച്ചു കയറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നത്; വാഹനപരിശോധനക്കിടയില്‍ പോലീസ് ദമ്പതികളെ അപമാനിച്ചതായി പരാതി

single-img
2 February 2023

വാഹന പരിശോധന നടത്തുന്നതിനിടെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്ന് കാട്ടി പരാതി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ഡ്യൂടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് സൗത് യൂണിറ്റിലെ എസ്ഐയ്ക്ക് എതിരെ നെടുമങ്ങാട് സ്വദേശികളായ ദമ്പതികളാണ് പരാതി നല്‍കിയിരിക്കുന്നത്.

വണ്‍വേ തെറ്റിച്ചു എന്ന കാരണത്താൽ നെടുമങ്ങാട് സ്വദേശികളായ വിജിത്തിനോടും ഭാര്യയോടും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്ങൾ വണ്‍വേ തെറ്റിച്ചതില്‍ വിശദീകരണം നല്‍കിയ ദമ്പതികള്‍ക്ക് നേരെ അപമര്യാദയായി പെരുമാറുകയും ഗര്‍ഭിണിയായ യുവതിയുടെ വസ്ത്ര ധാരണത്തിനെതിരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നുഎന്നും പരാതിയില്‍ പറയുന്നു.

ദമ്പതികളുടെ പരാതിയില്‍ പറയുന്നത് ഇങ്ങിനെ :

ചൊവ്വാഴ്ച ദിവസം വൈകിട്ട് അഞ്ചേകാലോടെ താലൂക് ഓഫീസിന് സമീപത്ത് നിന്ന് ഇരുചക്ര വാഹനത്തില്‍ മണക്കാട് റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ വാഹന പരിശോധനയ്ക്ക് നിന്ന പൊലീസുകാരുടെ സംഘം ഇരുവരെയും തടഞ്ഞു. ഈ വഴി വണ്‍വേ ആണെന്നും നിയമ ലംഘനം നടത്തിയതിനാല്‍ 1000 രൂപ പിഴയായി അടയ്ക്കണമെന്നും എസ്ഐ ആവശ്യപ്പെട്ടു.

തുടർന്ന്, വണ്‍വേ ആണെന്ന് അറിയാതെ പ്രവേശിച്ചതാണെന്ന് വ്യക്തമാക്കിയ വിജിത് കൈയില്‍ പണമില്ലാത്തതിനാല്‍ തുക കോടതിയില്‍ കെട്ടിവയ്ക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങിയില്ലെന്ന് മാത്രമല്ല ഇരുവരെയും പിടിച്ചു നിര്‍ത്തുകയും ചെയ്തു.

ഭാര്യ ഗര്‍ഭിണിയാണെന്ന് പറഞ്ഞെങ്കിലും വിട്ടയക്കാന്‍ കൂട്ടാക്കാതിരുന്ന എസ്ഐ മനഃപൂര്‍വം അപമാനിക്കുന്ന പ്രസ്താവന നടത്തുകയായിരുന്നു. ‘ഇവള്‍ ഗര്‍ഭിണി ആയിട്ടാണോ ജീന്‍സും വലിച്ചു കയറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നത്’ എന്ന് എസ്ഐ പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.